Advertisment

കവിത "സഹൃദയ സൗഹൃദം" മഞ്ജുള ശിവദാസ്‌ റിയാദ്

author-image
admin
Updated On
New Update

publive-image

Advertisment

അവസരവാദികളൊത്തൊരു സഖ്യം-

അകാലമൃത്യു സമാനം തന്നെ.

അസ്വാഭാവിക സ്നേഹപ്രകടന-

മെന്തോ ദു:സ്സൂചനതന്നെ.

 

അസ്ഥിരമായ വചസ്സു വിതക്കും,

അതിരുകവിഞ്ഞു പുകഴ്ത്തീടും,

അപായ സൂചന ഗൌനിക്കാത്തവര്‍-

വാരിക്കുഴിയില്‍ പതിച്ചീടാം.

 

കിട്ടാക്കനിയെക്കാട്ടി തന്നുടെ-

ത്യാഗമതെന്നുര ചെയ്തും,

പരനാര്‍ജിച്ച കരുത്തും തന്നുടെ-

കൃപയാണെന്നു കഥിച്ചും,

 

കപടത സ്മിതവദനത്തിലൊളിച്ചും-

കടമകളൌദാര്യത്തില്‍ മൊഴിഞ്ഞും,

ഉലകിതില്‍ സ്വയമേ ശ്രേഷ്ഠത-

ഭാവിച്ചമരുകയാണവിവേകത്താല്‍.

 

കണ്ടതു വളരെത്തുച്ഛംമാത്രം-

കാണാപ്പൊരുളുകളിനിയും മിച്ചം.

മിന്നീടുന്നവയൊക്കെപ്പൊന്ന-

ല്ലെന്നൊരു പഴമൊഴിയോര്‍ത്തീടാം.

 

സൗഹൃദവേരുകളാഴ്ന്നീടട്ടെ-

ഭൂരുഹസമമതു വളരട്ടെ,

കൂണുകള്‍പോലെ മുളക്കും മൈത്രി-

കളല്‍പ്പായുസ്സാം കുമിളകള്‍പോല്‍.

 

അഴലുനിഴല്‍ പാകീടും വീഥിയില്‍-

തന്‍ നിഴല്‍ പോലുമകന്നീടുമ്പോള്‍,

കൂടെയണച്ചുപിടിക്കാന്‍ പാണികള്‍-

നീട്ടും സൗഹൃദചിന്ത മതി.

Advertisment