Advertisment

ആനുകാലിക കവിത "കുരുതിയരുതേ" മഞ്ജുള ശിവദാസ്‌ റിയാദ്

author-image
admin
New Update

publive-image

Advertisment

 

നിണമൊഴുക്കി പകപെരുപ്പിച്ചവര്‍-

നേട്ടമെണ്ണുന്നു കുരുതിക്കളത്തിലും,

പുലരിയിരുളിലാഴ്ത്തിക്കൊണ്ടു പിന്നെയും-

തെരുവുനരശ്വാനരിരകളെ തേടുന്നു.

 

പല കുടുംബത്തിനത്താണി പിഴുതെ-

റിഞ്ഞാശ്രിതര്‍ക്കന്ധകാരം വിധിക്കുന്ന,

രുധിരതാണ്ഡവം തുടരുവാനാഹ്വാന-

മേകിടും നേതൃപുംഗവര്‍ക്കറിയുമോ?-

 

പുത്രനഷ്ടം വരുത്തുന്ന വ്യഥയി-

ലുരുകിയസ്തമിച്ചീടുന്ന ജനനിയെ!

പതിവിയോഗഫലമാകുന്ന ശൂന്യത-

യിലേകരാകുന്ന പെണ്‍ജീവിതങ്ങളെ!..

 

പുതിയ പുലരി പ്രതീക്ഷകളാകേണ്ട-

ഇളമുറക്കാര്‍ക്കനാഥത്വമേകിയിട്ടിനി-

യുമീ പോര്‍വിളിക്കായ് മുതിര്‍ന്നിടും-

കെട്ടകാല കെടുതിസന്താനങ്ങള്‍.

 

ധരണിയില്‍ നരജാതരായ് പോയെന്ന-

വിധിയിലിത്രമേല്‍ കഷ്ടം സഹിക്കുന്ന,

ഇഴഞ്ഞു ശിഷ്ടകാലം കഴിക്കേണ്ടവര്‍,

ഇരുളില്‍ തപ്പുന്ന ജീവിതബാക്കികള്‍.

 

രക്തസാക്ഷിയെന്നൂറ്റം പറഞ്ഞിടാന്‍-

ഉറ്റവര്‍ക്കെങ്ങിനാവുമെന്‍ കൂട്ടരേ?

ഇനിയുമെത്രപേര്‍ വെട്ടേറ്റൊടുങ്ങണം-

നിദ്ര ഭാവിക്കും നീതിയൊന്നുണരുവാന്‍!!

Advertisment