Advertisment

സമകാലീന കവിത "അരക്ഷിതം" മഞ്ജുള ശിവദാസ്‌

author-image
admin
Updated On
New Update

publive-image

Advertisment

നാലുനാള്‍ നീളുന്ന വാര്‍ത്തകള്‍ക്കപ്പുറം-

യാത്രചെയ്തീടാത്ത നീതി ബോധം.

പ്രതിഷേധജ്വാലയായ് ആളിപ്പടര്‍ന്നു-

കൊണ്ടതിവേഗമണയുന്ന നീതി ബോധം.

 

വിടരാത്ത മുകുളത്തില്‍ മധുതേടിയെത്തുന്ന-

വികലചിത്തര്‍ക്കെതിരെയൊന്നായിടേണം.

ഇവിടീക്കുരുന്നുകള്‍ ഇനിയുമൊരു-

നീചര്‍ക്കുമിരയായിടാതിരിക്കാനായ്.

 

മതമദംപൊട്ടിയ കാമാന്ധരാലെന്‍റെ-

തനുചീന്തിയെറിയപ്പെടുമ്പൊഴും മൌനമായ്-

നിശ്ചലം നോക്കിയിരുന്ന കല്‍പ്രതിമകള്‍.

നരസൃഷ്ട്ടിയാം വെറും ദൈവസങ്കല്‍പ്പങ്ങള്‍.

 

നിഷ്കളങ്കം നിലവിളിച്ചു ഞാന്‍ യാചിച്ച-

തൊരു നിര്‍വികാരരൂപത്തിന്‍ സമക്ഷമോ!

നിസ്സഹായതയോര്‍ത്തു ദൈവമേ,

നിന്നോടു സഹതാപമേയുള്ളിവള്‍ക്ക്.

 

യാതനയില്‍നിന്നെന്നെ രക്ഷിച്ച മരണമേ-

നിന്നെമാത്രം സ്തുതിച്ചീടുന്നു ഞാന്‍.

അനീതിക്കു കാവലിരിക്കുന്നവര്‍ നീട്ടും-

ഔദാര്യ നീതിയിനി വേണ്ടെനിക്ക്.

 

മതത്തിന്‍റെ മറവിലൊളിപ്പിച്ചു നിങ്ങളീ-

നരഭോജികള്‍ക്കു സുരക്ഷയേകുമ്പോള്‍-

ഇനിയുമെറിയപ്പെടാമിതുപോല്‍ കുരുന്നുകള്‍,

പ്രാണന്‍ പകുത്തു കാക്കേണ്ടുന്ന ബാല്യങ്ങള്‍.

 

മതമതില്‍ക്കെട്ടിത്തിരിച്ച രാഷ്ട്രീയത്തി-

നിരയായിടാതിരിക്കാനായ്-

നിണവര്‍ണ്ണബന്ധമതുമതി നമ്മള്‍ മാനവര്‍-

ക്കൊരു മതം അതു മനുഷ്യത്വമാകട്ടെ.

Advertisment