നിറഞ്ഞു പുഞ്ചിരിച്ചോടി വന്നെത്തുന്ന-
കളങ്കമില്ലാത്തൊരോർമ്മയാം ബാല്യം.
കളഞ്ഞുപോയ് വരുംവഴിക്കു വച്ചെങ്ങോ-
തിരഞ്ഞിറങ്ങില്ലിനി തിരിച്ചെടുക്കുവാൻ.
തിരിച്ചുകിട്ടുവാൻ കൊതിച്ചിടുംവണ്ണം-
മധു വിളമ്പിയില്ലനുഭവങ്ങളും.
കഴിഞ്ഞകാലത്തിലിതൾ വിടർത്താതെ-
കൊഴിഞ്ഞുപോയതാമൊരോർമ്മയെൻ ബാല്യം.
കുരുന്നു ചിന്തയ്ക്കു മുളച്ച പക്ഷങ്ങൾ-
വിലക്കുകൾകൊണ്ടു മുറിച്ചതാണന്നേ.
മുതിർന്ന നാക്കുകൾ പടച്ച ചട്ടങ്ങളു-
ടച്ചുവെന്നാത്മ വിശ്വാസകണികയും.
ഭയത്തിനാൽ തീർത്തൊരദൃശ്യ പാശത്താൽ-
വരിഞ്ഞുകെട്ടിയാ കുരുന്നു പാദങ്ങൾ.
കടുത്ത വാക്കൂതിക്കെടുത്തി തൽക്ഷണം-
സ്വയം തെളിഞ്ഞോരോ നുറുങ്ങുവെട്ടവും.
നിറഞ്ഞ ഭീതിയാലടഞ്ഞു പോയതാ-
ണറിവു വന്നെത്തുമകത്തെ ജാലകം.
കളങ്കമില്ലാതെ ചിരിച്ചുകൊണ്ടെത്തി-
മിഴിനിറച്ചിടുന്നൊരോർമ്മയായ് ബാല്യം.