ആരവങ്ങൾക്കിടയിലേകരായ് പോകുന്ന-
നിനദങ്ങളറിയാത്ത ചിലരുമുണ്ട്.
ആംഗ്യങ്ങളാലാശയങ്ങൾ കൈമാറുന്ന-
നിശ്ശബ്ദവീഥിയിലെ യാത്രികരവർ.
വിഷലിപ്തമായ് മൊഴികളുരചെയ്തിടുമ്പോൾ-
കേൾവിയുടെ ഭാഗ്യമറിയാതെ പോകുമ്പോൾ,
ശ്രവണസുഖമെന്തെന്നറിഞ്ഞിടാതെ ചിലർ-
നമ്മോടുകൂടെയീ വഴിയിലൂടെ.
വിചാരങ്ങൾ വിനിമയം ചെയ്തിടാനാകാത്ത-
വ്യഥകളാൽ ജന്മം കഴിച്ചിടേണ്ടോർ.
ആത്മസംഘർഷങ്ങളവതരിപ്പിക്കുവാൻ-
വാക്കെന്ന മാധ്യമം അന്യമായോർ.
ആത്മാവിൽ ജ്ഞാനോദയത്തിനായ്ശബ്ദങ്ങൾ-
കേൾവിയായൊഴുകി വന്നെത്തിടേണം.
ശ്രവണേന്ദ്രിയത്തിൻ തുറക്കാത്ത വാതിലിൽ-
കേൾവികൾ നിഷ്പ്രഭമായിടുമ്പോൾ.
അറിവിൻ വിശാലതയിലേക്കുള്ള വാതിലും-
അവർമുന്നിൽ നിർദ്ദയമടഞ്ഞുപോകാം.
വാക്കുകൾ നാക്കിനു നിഷേധിച്ച വിധിയോട്-
പരിഭവിക്കാൻ പോലുമറിയാത്തവർ.
നിശ്ശബ്ദലോകത്തിലവർ തീർത്ത വഴികളിൽ-
തളരുവാനനുവദിക്കരുതു നമ്മൾ.
ഒച്ചകളിലസ്വസ്ഥരാം നമുക്കാവുമോ-
സംഘർഷഭരിതമാ സ്വാന്തമൊന്നറിയുവാൻ...