നീയെന്ന കവിതക്കെന്നിലെ ദാഹം
ശമിപ്പിക്കാൻ കഴിയുമെങ്കിൽ
ആ ശമനത്തിനായ് ഞാൻ കാത്തിരിക്കാം
നിന്നിലെ താളമെൻ ഹൃദയത്തിൽ
ശ്രുതി മീട്ടുമ്പോൾ ആഹ്ലാദത്തിൻ
അനർഘ നിമിഷങ്ങളായറിയുന്നു ഞാൻ
ആയിരം വസന്തങ്ങൾ ഒത്തുചേരുന്നൊരു
പ്രണയമായി നിന്നെയെനിക്കറിയണം
കൊതിക്കുന്നു നിന്നിലലിയാൻ
ഓരോ നിമിഷവും നിൻ സ്പർശനത്തിനായ്
മാന്ത്രിക കരങ്ങളാലെന്നെ പുണരുമ്പോൾ
ഓരോ ഋതുക്കളുമെന്നിൽ പുനർജ്ജനിക്കുന്നു
കുളിർമഴ പെയ്യുമൊരു രാവിൽ ഇരുളിൻറെ
തട്ടകം നീക്കിയൊരു നെയ്ത്തിരിയായെന്നിൽ
ചൂടുപകർന്നെരിഞ്ഞു തീരുക
നിദ്രയിലെത്തും കിനാവുകളെ
തങ്കലിപികളാൽ കുറിക്കുമ്പോൾ
വിസ്മയപ്പൂക്കുടയായ്
എൻ ചാരത്തൊരു തണൽമരമാവണം
മൗന സൗഗന്ധികങ്ങൾ പൂക്കുന്ന താഴ്‌വരയിൽ
വേർപിരിയാത്തയിണകളായ്
വിരൽകോർത്തു നടന്നിടാം
മോഹങ്ങൾ പെയ്തിറങ്ങുമ്പോൾ
സ്വപ്നപ്പക്ഷികളായ്
ഹൃദയത്തിൽ കൂടൊരുക്കാം
ചന്ദ്രികയെ പ്രണയിക്കുമൊരാമ്പലായ്
വാസന്തപ്പൊയ്കയിൽ
നീല മഷി പടർത്താം
മൗനങ്ങളിൽ മൊട്ടിട്ടു വിരിയുന്ന
അക്ഷരക്കുഞ്ഞുങ്ങളെ
നെഞ്ചോടു ചേർക്കാം.