കണ്ണുനീരുപ്പും കലർത്തിയീ മഴ-
പെയ്തു പെയ്തു നിറയുന്നു.
കർക്കിടകത്തെ കറുപ്പിച്ചു പെയ്യുമീ-
മാരിയിൽ കെടുതി പൂക്കുന്നു..
സകലതും തട്ടിപ്പറിച്ചുകൊണ്ടൊഴുകുന്ന-
കാഴ്ചയിൽ മരവിച്ചുനിൽക്കും മനുഷ്യർ.
സ്വരുക്കൂട്ടിവച്ച സ്വപ്നങ്ങളല്ലേ-
മഴയത്തൊലിച്ചുപോകുന്നൂ...
ഒന്നു തലചായ്ക്കാനിടത്തിനായി-
ട്ടൊന്നുതൊട്ടിനിയും തുടങ്ങിടേണം,
തൽക്ഷണം സ്വയമൊന്നു ചാരമായെങ്കി-
ലെന്നാശിച്ചിടുന്ന നിമിഷങ്ങൾ...
ഉദരത്തിലുണ്ണിയെപ്പേറുന്ന കുടിലിലേ -
മാതൃത്വമിന്നു മഴയെ ശപിക്കുന്നു.
വ്യാധികൾ മുളപൊട്ടിടുന്ന മാലിന്യത്തിൽ-
ശൈശവം നിലവിളിക്കുന്നു..
ഭാസുരതയൊരു കനവിനകലത്തുപോലു -
മില്ലാശങ്കയാൽ വെന്തിരിക്കുന്നു ചിന്തകൾ.
നഷ്ടങ്ങൾ തൻ ചുമടുതാങ്ങികൾക്കെന്നുമീ-
മഴയോർമ്മകൾ കൈപ്പുതന്നെ...
കനവിലും നിനവിലും കനൽകോരി-
യിട്ടൊരീ പേമാരി പെയ്തു തോരുന്നൂ,
തോരാത്ത ദുരിതമഴ ബാക്കിയാക്കിക്കൊണ്ടു-
കാർമേഘക്കലി പെയ്തൊഴിഞ്ഞൂ....