കടമകൾ തട്ടി മരിച്ച സ്വപ്നങ്ങൾക്കു-
മിഴിനീരാലർച്ചന ചെയ്തു മടങ്ങവേ,
ഇനിയുമെന്നാത്മാവു വ്രണിതമാക്കാൻ-
നവ കനവുകൾ പിറവിയും കാത്തുനിൽപ്പൂ.
വയ്യിനി ഫലിക്കാത്ത കനവു പേറാൻ-
വയ്യവയെ പാതിയിലുപേക്ഷിക്കുവാൻ.
ചാപിള്ളയാകാൻ വിധിച്ച സ്വപ്‌നങ്ങൾതൻ-
ഭാരം ചുമന്നിനിയുമെത്ര ദൂരം.
അപരിചിതവഴിയിലൂടീയാത്ര തുടരവേ-
സുപരിചിതമായ ചിലതുണ്ട് കൂട്ടായ്.
ഇരുൾതുരന്നെത്തിടും വെട്ടങ്ങളെല്ലാം
പ്രതീക്ഷയുടെതല്ലെന്നറിഞ്ഞ കൂട്ട്.
നേരായ് നിനച്ച നിനവൊക്കെയും-
അനുഭവം നേരേ തിരുത്തിത്തരുന്ന കൂട്ട്.
കുസുമദളസമമായിരുന്ന ഹൃദയത്തെയും-
ശിലയാക്കിമാറ്റിടുന്നനുഭവങ്ങൾ.
ഇനിയെന്നിലേമോഹ ശിഖരങ്ങളൊക്കെയും-
നിർദ്ദയമറുത്തു മുന്നോട്ടുതന്നെ..