"മുറിവേറ്റ വാക്ക് പറയുന്നു,
വയ്യെനിക്കിനി നിന്റെ കവിതയാവാൻ....
നിലവിട്ടു കരയുന്ന വാക്കു പറയുന്നു,
കഴിയില്ലെനിക്കു നിൻ കവിതയാവാൻ....
മുറിവിൽ നിന്നുതിരുന്ന
ചോരയിൽ ചെറുകാറ്റു
മൂളവേ വാക്ക് പിടയുന്നു....
ഏതോ മരക്കൊമ്പിൽ
കീറിപ്പറിഞ്ഞാടി ഉലയുന്ന
കുഞ്ഞാറ്റകൾ തൻ ജഡങ്ങൾ പോൽ
അക്ഷരക്കൂട്ടങ്ങൾ
അർത്ഥം വെടിഞ്ഞു ചാകുന്നു....
വെടിയേറ്റു വീഴും നിലാവിന്റെ
പ്രാർത്ഥനകൾ ചിതറുന്നു
വഞ്ചിതർക്കൊപ്പം...
മൃതമായ കാലമേ
മൌനത്തിനാൽ നിന്റെ
ചരമശുശ്രൂഷക്കു വന്നവൾ ഞാൻ....
ഇരു കളിപ്പാവകൾ
നീതിക്കു കാഴ്ച്ചയായ്
നീറിജ്ജ്വലിച്ചതാം
ഇരു നയനങ്ങളും....
ഇതു മാത്രമിതുമാത്ര-
മിവിടെ നിൻ ചിതയിലെ
കനലിൽ ഞാൻ വച്ചുപോകുന്നു....
മരണം മണക്കുന്ന
വഴിയിലൂടേകയായ്
ഒടുവിൽ ഞാൻ വേച്ചുപോകുന്നു....". ....
കൃഷ്ണ പ്രഭ