തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദമായ വെടിയുണ്ട കാണാതായ കേസിൽ, അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് റെജിയെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്.
സായുധ ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും നീങ്ങുമെന്നാണ് വിവരം. വെടിയുണ്ടകളുടെയും തിരകളുടെയും ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർമാരെയും അസിസ്റ്റന്റ് കമാൻഡർമാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇപ്പോഴത്തെ എസ്എപി അസിസ്റ്റന്റ് കമാൻഡന്റ് ഷാജിമോൻ, ഇൻസ്പെക്ടറായിരുന്ന കാലയളവിൽ മാത്രം 3000ൽ അധികം വെടിയുണ്ടകൾ കാണാതായെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
പതിനൊന്ന് പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിൽ ഒൻപതാം പ്രതിയായ എസ്ഐ ഷാജി ബാലചന്ദ്രനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ മാത്രമായിരുന്നു. എന്നാൽ എല്ലാ മാസവും വെടിയുണ്ടകളുടെ കണക്കെടുക്കേണ്ടതിന്റെയും പരിശോധന നടത്തേണ്ടതിന്റെയും ഉത്തരവാദിത്വം ഉന്നത ഉദ്യോഗസ്ഥർക്കുമുണ്ട്. അതിനാൽ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും വ്യക്തമായ അറിവും പങ്കും ഉണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.