മലപ്പുറം: ഓൺലൈൻ പഠനസൗകര്യമില്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ തെളിവായി നോട്ടുബുക്ക്. മരണത്തെ ഞാൻ ഇഷ്ടപ്പെടുന്നു എന്ന് ദേവിക എഴുതിയിരിക്കുന്ന നോട്ടുബുക്ക് അന്വേഷണസംഘം കണ്ടെടുത്തു. ദേവികയുടെ മരണം സംബന്ധിച്ച മൊഴി മാതാപിതാക്കൾ അന്വേഷണ സംഘത്തോട് ആവർത്തിച്ചു. ഓൺലൈൻ പഠന സൗകര്യമില്ലാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് മാതാപിതാക്കൾ പറഞ്ഞു. വേറെ കാരണമെന്നും ഇല്ലെന്നും മാതാപിതാക്കൾ മൊഴി നൽകി.
തിരൂർ ഡിവൈഎസ്പി പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ അന്വേഷണ സംഘമാണ് ദേവികയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്. ദേവികയുടെ ബന്ധുക്കളിൽ നിന്നും സംഘം മൊഴിയെടുത്തു.ദേവികയുടേത്ത് ആത്മഹത്യയാണെന്ന പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
അതേസമയം, ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ആവശ്യത്തിന് സൗകര്യം ഒരുക്കാതെ ഉള്ള ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണം എന്നാവശ്യപ്പെട്ട്, രണ്ടു മക്കളുടെ അമ്മയായ കാസർകോട് സ്വദേശിയാണ് ഹർജി നൽകിയത്. ഓൺലൈൻ പഠന സൗകര്യമില്ലാത്തതിൽ മനംനൊന്ത് ദേവിക ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇവർ ഹർജി നൽകിയത്.