കഡബ ; പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. ദക്ഷിണ കന്നഡ കഡബ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശിവരാജിനെയാണു കഡബ പൊലീസ് അറസ്റ്റു ചെയ്തത്.
ഇയാളെ അന്വേഷണ വിധേയമായി സർവീസിൽ നിന്നു സസ്പെൻഡു ചെയ്തിട്ടുമുണ്ട്. 2 വർഷം മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കഡബ സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇത് അന്വേഷിച്ച സംഘത്തിൽ പെട്ടയാളാണ് അറസ്റ്റിലായ ശിവരാജ്.
കേസിന്റെ കാര്യം സംസാരിക്കാനെന്ന പേരിൽ ഇയാൾ പെൺകുട്ടിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടി ഗർഭിണിയായതോടെയാണു പീഡനവിവരം പുറത്തറിയുന്നത്. അതോടെ ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറി. മാനഹാനി ഭയന്നു വീട്ടുകാർ പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയയാക്കി. ഇതിന് ആവശ്യമായ പണവും ശിവരാജ് നൽകിയതായി പറയുന്നു.
ഇതിനു പിന്നാലെ കഴിഞ്ഞ 18ന് പെൺകുട്ടിയെയും അമ്മയെയും ദുരൂഹസാഹചര്യത്തിൽ കാണാതായി. തുടർന്നാണു പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. കർണാടക പശ്ചിമ മേഖലാ ഐജി ദേവജ്യോതി റായ്, ദക്ഷിണ കന്നഡ എസ്പി ഋഷികേശ് സൊണാവണെ എന്നിവർ കഡബ സ്റ്റേഷനിലെത്തി അന്വേഷണം വിലയിരുത്തി.
അതിനിടെ കാണാതായ പെൺകുട്ടിയെയും അമ്മയെയും ബെംഗളൂരുവിൽ കണ്ടെത്തിയതായും സൂചനയുണ്ട്.