കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഷാജുവിനോട് ഇന്ന് എസ്പി ഓഫിസിൽ ഹാജരാകാനാണു നിർദേശം നൽകിയിരിക്കുന്നത്.
സിലിയുടെ മരണത്തിൽ ഷാജുവിനു പങ്കുണ്ടെന്നാണു ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഇതിനാലാണു പോസ്റ്റ്മോർട്ടം പരിശോധനയെ ഷാജു എതിർത്തതെന്നാണു പൊലീസ് സംശയിക്കുന്നത്.
അതേസമയം സിലിയുടെ കൊലപാതകത്തിൽ ഭർത്താവ് ഷാജുവിനും പങ്കുണ്ടെന്നു സംശയിക്കുന്നതായി സിലിയുടെ ബന്ധു പറഞ്ഞു. പോസ്റ്റ്മോർട്ടം വേണ്ടെന്ന് ഒപ്പിട്ടുനല്‍കാൻ ഷാജു സിലിയുടെ സഹോദരനെ നിർബന്ധിച്ചതായി സേവ്യർ പറഞ്ഞു. സിജോ വിസമ്മതിച്ചതോടെ ഷാജു തന്നെ ഒപ്പിട്ടുനൽകുകയായിരുന്നു.
സിലിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ ഓടിച്ചിരുന്നത് ജോളിയായിരുന്നു. അവശയായ സിലിയെ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും സേവ്യർ പറഞ്ഞു.
ആശുപത്രി ജീവനക്കാർ കൈമാറിയ സിലിയുടെ സ്വർണം ഭർത്താവ് ഷാജുവിനെ തിരിച്ചേൽപ്പിച്ചിരുന്നതായി ജോളി ജോസഫ് പൊലീസിനോടു പറഞ്ഞു. സയനൈഡ് നൽകിയതിനു പിന്നാലെ ദന്താശുപത്രിയിൽ കുഴഞ്ഞു വീണ സിലിയെ ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ചതു ബോധപൂർവമാണെന്നും ജോളി മൊഴി നല്‍കി.
മരണമുണ്ടായ ദിവസം സിലി അണിഞ്ഞിരുന്ന ആഭരണങ്ങൾ ആശുപത്രി ജീവനക്കാർ ജോളിക്കായിരുന്നു കൈമാറിയിരുന്നത്. ഈ സ്വർണം പിന്നീടു കാണാതായെന്ന് സിലിയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. ഈ ചോദ്യങ്ങൾക്കാണു സ്വർണം ഷാജുവിന്റെ കൈയ്യിൽ തിരിച്ചേൽപ്പിച്ചിരുന്നതായി ജോളി മൊഴി നൽകിയത്.