പാലക്കാട്: കല്ലേക്കാട് എ.ആര് ക്യാമ്പിലെ പോലീസുകാരന് കുമാറിന്റെ മരണത്തില്‍ കൊലപാതകത്തിന് കേസെടുക്കണമെന്ന് ഭാര്യ സജിനി. കേസെടുത്തില്ലെങ്കിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്നും അവർ വ്യക്തമാക്കി.
കേസിന്റെ ഇപ്പോഴത്തെ അന്വേഷണപുരോഗതിയില്‍ തൃപ്തിയുണ്ടെങ്കിലും കുമാറിനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും മാനസിക പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കൊലപാതകകുറ്റം ഇവര്‍ക്കെതിരെ ചുമത്തണം.
ഇപ്പോള്‍ ആത്മഹത്യ എന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്. ആത്മഹത്യാ പ്രേരണകുറ്റമാണ് ഇതിലെ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ക്യാമ്പിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എസ്. സുരേന്ദ്രനെ ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇതുവരെ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവരേയും ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയില്ലെങ്കിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്നും സജിനി പറഞ്ഞു.രണ്ടുമാസം മുമ്പാണ് കല്ലേക്കാട് എആര്‍ ക്യാമ്പലെ പോലീസുകാരന് കുമാറിനെ ഒറ്റപ്പാലം ലക്കിടിയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്.