Advertisment

കൊള്ളയും കൊലയും കൊണ്ട് ‘ഡോണ്‍’ പദവിയില്‍ സ്വയം അവരോധിതനായി ; സാക്ഷാല്‍ ദാവൂദ് ഇബ്രാഹിമിനു പോലും പണികൊടുത്തു; ലീനാ മരിയ പോളിലൂടെ രവി പൂജാരിയെ കുടുക്കാന്‍ അണിയറയില്‍ ഒരുങ്ങുന്ന പദ്ധതികള്‍ ഇങ്ങനെ…

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും പിന്നീട് ദാവൂദിന്റെ ശത്രുവുമായിരുന്ന ആളായിരുന്നു രവി പൂജാരി. വിദേശത്തിരുന്നാണ് രവി പൂജാരി അധോലോകത്തെ നിയന്ത്രിക്കുന്നത്. ഇങ്ങ് കേരളത്തില്‍ പോലും രവി പൂജാരിയ്ക്ക് കാര്യമായ സ്വാധീനമുണ്ടെന്നതാണ് വസ്തുത. പ്രശസ്തരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പൂജാരിയുടെ രീതിയാണ്. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുള്ള രവി പൂജാരി വേഷം മാറി തട്ടകമായ മാംഗ്ലൂരില്‍ എത്തുക പതിവാണ്. ഇത്തരത്തില്‍ രാജ്യം തേടുന്ന കുറ്റവാളിയാണ് കൊച്ചിയിലെ വെടിവയ്പ്പ് കേസിലും പ്രതിസ്ഥാനത്ത് എത്തുന്നത്. ലീനാ മരിയാ പോളുമായി രവി പൂജാരിക്കുള്ളത് എത് തരത്തിലെ ബന്ധമാണെന്നതാണ് പൊലീസിനെ കുഴക്കുന്നത്.

Advertisment

publive-image

ദാവൂദിന്റെ ശൈലിയ്ക്ക് നേരെ വിപരീതമായിരുന്നു പൂജാരിയുടെ രീതികള്‍. അങ്ങനെ ദാവൂദിന്റെ ഇഷ്ടക്കാരെ രവി പൂജാരി നോട്ടമിട്ടു. മുംബൈയിലും കര്‍ണ്ണാടകയിലെ മംഗളുരുവിലുമാണ് പ്രധാന ശ്രദ്ധ. ഹിന്ദിയും ഇംഗ്ലീഷും അനായാസം സംസാരിക്കും. ഒപ്പം മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളും രവി പൂജാരി കൈകാര്യം ചെയ്യും. അതുകൊണ്ട് തന്നെ രാജ്യത്ത് എവിടേയും ഗുണ്ടാ കച്ചവടത്തിന് രവി പൂജാരിക്ക് കഴിയുമായിരുന്നു. പത്താംക്ലാസിന് അപ്പുറം പഠിക്കാത്ത രവി പൂജാരി എങ്ങനെ ഈ ഭാഷകളെല്ലാം പഠിച്ചെന്നതിന് ആര്‍ക്കും ഉത്തരമില്ല. മുംബൈ അധോലോകത്തിലെ താഴെ തട്ടിലെ പ്രവര്‍ത്തനമാണ് രവി പൂജാരിയെ ഭാഷകളുമായി അടുപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

കൊച്ചി നഗരത്തില്‍ അധോലോക സംഘം ആഡംബര ബ്യൂട്ടി പാര്‍ലറിലേക്ക് നിറയൊഴിച്ചതോടെയാണ് രവി പൂജാരിയുടെ പേര് വീണ്ടും ചര്‍ച്ചാകുന്നത്. പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിലേക്കാണ് രണ്ടംഗ സംഘം നിറയൊഴിച്ചത്. ലീന മരിയാ പോളിന്റെ ഉടസ്ഥതയിലുള്ളതാണ് ബ്യൂട്ടി പാര്‍ലര്‍. വൈകുന്നേരം മൂന്നരയ്ക്കാണു കൊച്ചി നഗരത്തെ നടുക്കിയ വെടിവെപ്പ് പനമ്പിള്ളി നഗറില്‍ അരങ്ങേറിയത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയും ചലച്ചിത്ര നടിയുമായ ലീനയില്‍ നിന്ന് പണം ആവശ്യപ്പെട്ട് പലതവണ മുംബൈ ആധോലോകത്തില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു.

publive-image

പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ക്വട്ടേഷന്‍ ആക്രമണം. രവി പൂജാരയുടെ പേരിലായിരുന്നു ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് പൊലീസിന് നടി മൊഴി നല്‍കിയെന്നാണ് വിവരം.

25 കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പണം നല്‍കാന്‍ ഉടമ തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവെപ്പ് നടത്തിയതെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. വെടിവെപ്പിനു ശേഷം രണ്ടംഗ അക്രമി സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പാര്‍ലറിലേക്ക് നിറയൊഴിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ അക്രമി സംഘം മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ സ്ഥലത്തു ഉപേക്ഷിച്ചിരുന്നു. ഇതിലും രവി പൂജാരിയുടെ പേരുണ്ടായിരുന്നു. ഇതോടെ കേരളത്തിലും രവി പൂജാരിക്ക് വേരുകളുണ്ടെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുകയാണ്. രവി പൂജാരിയും ലീനാ മരിയ പോളും തമ്മിലുള്ള ബന്ധം കണ്ടെത്താനും ഇതിലൂടെ പൂജാരി കുടുക്കാനുമുള്ള പദ്ധതികളാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കുന്നത്.

publive-image

രവി പൂജാരിക്കെതിരേ കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമായി 102 കേസുകളുണ്ട്. ഒന്നിലധികം പാസ്‌പോര്‍ട്ടുകളുള്ള പൂജാരി കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ബംഗളൂരുവിലെത്തി പഞ്ചാബി പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഇപ്പോള്‍ ആഫ്രിക്കയിലേക്ക് ഒളിച്ചുകടന്ന ഇയാള്‍ അവിടെയും പ്രദേശത്തെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായും സൂചനയുണ്ട്. ഗുണ്ടാപ്പിരിവിലൂടെ തുടങ്ങി അധോലോക നായകനായ കഥയാണ് പൂജാരിയുടേത്. മുംബൈയില്‍ അന്ധേരിയിലാണ് രവി പൂജാരിയുടെ ഗുണ്ടാ പ്രവര്‍ത്തനം തുടങ്ങുന്നത്. സ്‌കൂളില്‍ നിന്ന് തോറ്റ് പുറത്തായതോടെ ചെറിയ പണികളുമായി രവി പൂജാരി എത്തി. ബാലാ സേട്ടിനെ കൊന്നതോടെ ഗ്രാഫ് ഉയര്‍ന്നു. അങ്ങനെ ചോട്ടാ രാജന്റെ വിശ്വസ്തനായി.

പതിയേ ദാവൂദ് ഇബ്രഹാമിന്റെ കണ്ണിലുമെത്തി. ഏല്‍പ്പിക്കുന്ന ജോലിയെല്ലാം കൃത്യമായി ചെയ്യുന്ന പയ്യനെ ദാവൂദിനും പിടിച്ചു. പിന്നെ അധോലോകത്ത് വച്ചടി വച്ചടി കയറ്റമായിരുന്നു. ചോട്ടാ രാജനും ഇതേ പക്ഷക്കാരനായിരുന്നു 1992ല്‍ ബാബറി മസ്ജിദ് തകര്‍ന്ന് വീണത് മുംബൈയിലെ അധോലോക ബന്ധങ്ങളെ മാറ്റി മറിച്ചു. ബോംബെ സ്‌ഫോടനം ദാവൂദ് ആസൂത്രണം ചെയ്തത് ചോട്ടാ രാജന്റേയും രവി പൂജാരിയുടേയും പിന്തുണ ഇല്ലാതെയായിരുന്നു. ചോട്ടാ ഷക്കീല്‍ മാത്രമായ ദാവൂദിന്റെ അനുയായി. രാജനും പൂജാരിയും ഒരുമിച്ചതോടെ ബോംബെ സ്ഫാടനത്തിലെ ചുരുള്‍ അഴിഞ്ഞു. ദാവൂദ് രാജ്യം വിടുകയും ചെയ്തു.

publive-image

അജിത് ഡോവല്‍ നടത്തിയ ഇടപെടലുകളാണ് ദാവൂദിനെ കുടുക്കിയത്. ദാവൂദ് ഇന്ത്യ വിട്ടതോടെ മുംബൈ അധോലോകത്തിന്റെ നിയന്ത്രണം രവി പൂജാരിക്കും ചോട്ടാരാജനുമായി. ദാവൂദിനെ വക വരുത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ചോട്ടാ ഷക്കീലിനെ കൊല്ലാന്‍ രാജന്‍ കരുക്കള്‍ നീക്കി. ഇതു പൊളിഞ്ഞത് രാജനേയും പൂജാരിയേയും അകറ്റി. അങ്ങനെ രണ്ടു പേരും രണ്ട് വഴിക്കായി. അത്യാഡംബരമാണ് നാല്‍പ്പത്തിയാറുകാരനായ രവി പൂജാരിയുടെ സ്‌റ്റൈല്‍. അതുകൊണ്ട് തന്നെ അടിച്ചു പൊളിക്ക് യാത്രകള്‍ പ്രധാനവും. മക്കാവുവും ഓസ്‌ട്രേലിയയും ആണ് ഇഷ്ട സ്ഥലങ്ങള്‍.

പക്ഷേ ഒരിടത്തും സ്ഥിരമാക്കില്ല. ചോട്ടാ രാജനെ തന്ത്രപരമായി അകത്താക്കിയ അജിത് ഡോവലിന്റെ അടുത്ത ലക്ഷ്യം രവി പൂജാരിയാണ്. ദാവൂദ് ഇബ്രാഹിം എന്ന ലക്ഷ്യത്തിലെത്താന്‍ രവി പൂജാരിയെ കുടുക്കണമെന്നാണ് ഡോവലിന്റെ വിലയിരുത്തല്‍. ദാവുദുമായി തെറ്റിലാണെങ്കിലും ഡി കമ്പനിയുടെ ചലനമെല്ലാം രവി പൂജാരിക്ക് അറിയാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.ലീനാ മരിയ പോളിലൂടെ രവി പൂജാരിയിലേക്കെത്താമെന്ന ഉറച്ച പ്രതീക്ഷയാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ വച്ചുപുലര്‍ത്തുന്നത്.

Advertisment