കൊച്ചി:രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു. അഞ്ചംഗ കവരത്തി പൊലീസ് സംഘം കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ എത്തി. മുൻകൂട്ടി അറിയിക്കാതെ, നോട്ടീസ് നൽകാതെയാണ് സംഘം കൊച്ചിയിലെത്തിയത്.
ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ ബയോവെപ്പണാണെന്ന് ചാനൽ ചര്‍ച്ചയിൽ ഐഷ പറഞ്ഞെന്നാണ് കേസ്. എന്നാൽ മനപ്പൂര്‍വ്വമായിരുന്നില്ലെന്നും നാക്ക് പിഴയായിരുന്നെന്നും പിറ്റേദിവസം തന്നെ തിരുത്തിയെന്നും ഐഷ സുൽത്താന പൊലീസിന് മൊഴിനൽകിയിരുന്നു.
'ബയോ വെപ്പൻ' പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച വേളയിൽ കോടതി നിലപാട്.
അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാനും ദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തേ, ഐഷ സുല്‍ത്താന ലക്ഷദ്വീപ് പോലീസിന്റെ മുന്നില്‍ ഹാജരായിരുന്നു. അന്ന് രണ്ട് പ്രാവശ്യമാണ് ചോദ്യം ചെയ്തത്. ലക്ഷദ്വീപിലെ ബി ജെ പി ഭാരവാഹികളാണ് ഐഷക്കെതിരെ രാജ്യദ്രോഹ കേസെടുക്കാന്‍ പരാതി നല്‍കിയത്.