കൊളംബോ: ഭീകരാക്രമണത്തിനു ശേഷം ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും തമ്മിലുള്ള ശീത സമരമാണ് സ്‌ഫോടനത്തിനു പിന്നാലെ മറനീക്കി പുറത്തു വന്നിരിക്കുന്നത്.
മന്ത്രിസഭാ വക്താവ് രജിത സേനരത്‌നെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സ്‌ഫോടനം നടക്കുമെന്ന് രണ്ടാഴ്ച മുമ്പേ മുന്നറിയിപ്പ് ലഭിച്ചതായാണ് രജിത സേനരത്‌നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
”സംശയിക്കപ്പെടുന്നവരുടെ പേരുകള്‍ ഉള്‍പ്പെടെയായിരുന്നു ഈ മുന്നറിയിപ്പ്. ഏപ്രില്‍ ഒമ്പതിന് ദേശീയ ഇന്റലിജന്‍സ് ഏജന്‍സി മേധാവി അയച്ച റിപ്പോര്‍ട്ടില്‍ സംഘടനയുടേയും വ്യക്തികളുടേയും പേരുകള്‍ കൃത്യമായി ഉണ്ടായിരുന്നു. തൗഹീദ് ജമാഅത്തിന്റെ വിവരമാണ് ഇതില്‍ സൂചിപ്പിച്ചിരുന്നത്.
പക്ഷേ, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയോ മന്ത്രിസഭയോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ദേശീയ സുരക്ഷ കൗണ്‍സിലിന്റെ യോഗങ്ങളില്‍ പ്രധാനമന്ത്രിയോ മന്ത്രിസഭാംഗങ്ങളോ ക്ഷണിതാക്കളല്ല”-സേനരത്‌നെ പറഞ്ഞു. പ്രസിഡന്റ് മൈത്രിപാല സിരിസേനക്കാണ് ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ചുമതല.
‘ഈ റിപ്പോര്‍ട്ടോ വെളിപ്പെടുത്തലുകളോ പ്രധാനമന്ത്രിയുടെ അറിവിലുണ്ടായിരുന്നില്ല. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാന്‍ ശ്രമിക്കുകയല്ല. പക്ഷേ, ഇതാണ് വസ്തുത. ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് ഇപ്പോള്‍ അറിയുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണെന്നും’ സേനരത്‌നെ കൂട്ടിച്ചേര്‍ത്തു.