ആലപ്പുഴ: പാര്‍ട്ടിയിലൂടെ വളര്‍ന്ന വിപ്ലവകാരി ഇടയ്ക്ക് വച്ച് ചെയ്തുപോയ തെറ്റുകള്‍ പൊറുത്തുകൊണ്ടാണ് കെ അര ഗൌരിയമ്മയെ മുതിര്‍ന്ന സഖാവായി പരിഗണിക്കാന്‍ സിപിഎം തീരുമാനിച്ചത്.
യു ഡി എഫ് ഒരു തരത്തിലും കൊണ്ടുനടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ചിടത്തു നിന്നാണ് സിപിഎം ഗൌരയമ്മയെ കൈപിടിച്ചത് . എന്നിട്ടും പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്‍റെ പരിധിയ്ക്കും പലമടങ്ങ് അപ്പുറമാണ് കെ ആര്‍ ഗൌരിയമ്മയുടെ പ്രതികരണം എന്നായത്തോടെ സിപിഎമ്മും ഗൗരിയമ്മയെ കൈയ്യൊഴിയുകയാണ് .
കേരളത്തില്‍ സിപിഎം എന്ന പാര്‍ട്ടിയുടെ മുഖങ്ങളാണ് ഇ എംഎസും എ കെ ഗോപാലനും ഇ കെ നായനാരും . ഈ മൂവര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് അനവസരത്തില്‍ ഗൗരിയമ്മ നടത്തിയിരിക്കുന്നത് . സിപിഎം നേതൃത്വം ഏറെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത് .
ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു ഗൗരിയമ്മ കമ്മ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചത് . ഇ എം എസ് കള്ളനാണെന്നും അതിനാലാണ് അദ്ദേഹം മരിച്ചപ്പോള്‍ താന്‍ റീത്ത് വയ്ക്കാതിരുന്നതെന്നും അവര്‍ പറയുന്നു . എ കെജി 3 തവണ വിവാഹാഭ്യര്‍ഥന നടത്തിയ കാര്യവും അഭിമുഖത്തില്‍ പറയുന്നു .
അഭിമുഖത്തിലെ പ്രസക്ത ആരോപണങ്ങള്‍ ഇങ്ങനെയാണ് :
തന്നെ പാർട്ടിക്കുള്ളിൽ അഴിമതിക്കാരിയായി ചിത്രീകരിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്. ഇ.എം.എസ്. മരിച്ചപ്പോൾ താൻ റീത്ത് വച്ചിട്ടില്ല. ഇ.എം.എസിനെക്കുറിച്ച് അത്രയേയുള്ളൂ അഭിപ്രായം.
നമ്പൂതിരിപ്പാടെന്നു പറഞ്ഞ് വലിയ കേമനായായിരുന്നു നടപ്പ്. സ്വന്തം കാര്യം മാത്രമേ ഇ.എം.എസ്. നോക്കിയിട്ടുള്ളൂ. കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായമുണ്ടെങ്കിൽ എങ്ങനെയാണ് അയാൾ മരിച്ചാൽ നമ്മൾ റീത്ത് വയ്ക്കുക.
ഭരിക്കേണ്ടത് മേൽജാതിക്കാരാണെന്ന നിർബന്ധം ഇ.എം.എസ്. നമ്പൂതിരിപ്പാടിന് ഉണ്ടായിരുന്നു. 1987ൽ തനിക്കു മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇ.എം.എസാണ്. താണ ജാതിക്കാരി മുഖ്യമന്ത്രിയാകുന്നതിൽ നമ്പൂതിരിയായ ഇ.എം.എസിന് എതിർപ്പുണ്ടായിരുന്നു. ഇ.എം.എസിനു തന്നോട് വിരോധമുണ്ടായിരുന്നെന്നല്ല, പക്ഷേ ഭരണം നടത്തേണ്ടത് മേൽജാതിക്കാരാകണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.
അതുകൊണ്ടാണ് ഭരണമികവൊന്നും ഇല്ലാതിരുന്നിട്ടുകൂടി ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കാൻ കൊണ്ടുവന്നത്. നായനാർ ചിരിച്ച് നടക്കും. പ്രൈവറ്റ് സെക്രട്ടറി മുരളി ഫയൽ നോക്കും. മുരളി എഴുതിക്കൊടുക്കുന്നതിനടിയിൽ ഒപ്പിടുകമാത്രമേ നായനാർ ചെയ്തിട്ടുള്ളൂ. അദ്ദേഹം ഒരു തീരുമാനവും എടുക്കാറുണ്ടായിരുന്നില്ല.
തന്റെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങളെല്ലാം പാർട്ടിയാണ് എടുത്തത്. 57ൽ പൊതുപ്രവർത്തക അഴിമതി നിരോധന നിയമം കൊണ്ടു വന്നയാളാണു താൻ. കശുവണ്ടി ഇറക്കുമതിയിൽ അഴിമതിയുണ്ടെന്ന് പാർട്ടിക്കുള്ളിൽ ആരോപണമുണ്ടായപ്പോഴാണ് രാജിവച്ചത്.
അഴിമതി അന്വേഷിക്കണമെന്ന് ഉത്തരവിട്ടതിനു ശേഷമായിരുന്നു രാജി. ഇ.എം.എസിന്റെ ബന്ധുവായിരുന്നു അന്ന് കശുവണ്ടി കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ. തന്നെ പുറത്താക്കാനായിരുന്നു വി എസ്. അച്യുതാനന്ദനു താൽപര്യം. എങ്കിൽ മാത്രമേ ആളാകാൻ പറ്റുമായിരുന്നുള്ളൂ.
വയലാർ വെടിവയ്‌പ്പിൽ കാണാതായ സഹോദരനെ അന്വേഷിച്ചാണ് പാർട്ടിയുമായി ബന്ധപ്പെട്ടത്. അങ്ങനെയാണ് പാർട്ടിയിലേക്കെത്തിയത്. എ.കെ. ഗോപാലൻ തന്നെ വിവാഹം ചെയ്യാനായി രണ്ടുമൂന്നു തവണ വന്ന് ചോദിച്ചിരുന്നു.
എന്നാൽ തനിക്ക് ഇഷ്ടമല്ലാത്തയാളെ വിവാഹം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു. എ.കെ. ഗോപാലൻ ഒരു പാർട്ടിമാനാണ്. പാർട്ടിക്ക് സഹായമായിട്ടുള്ളയാളെയാണ് അയാൾക്കു വേണ്ടിയിരുന്നത്. ഞാനാണ് കൂടൂതൽ സഹായി എന്ന് അദ്ദേഹം ധരിച്ചിട്ടുണ്ടാകു൦.
തെരഞ്ഞെടുപ്പിനു മുമ്പ് വിവാഹം ചെയ്യണമെന്ന് പാർട്ടി തീരുമാനിച്ചെങ്കിലും നടന്നില്ല. പിന്നീട് 57ൽ മന്ത്രിയായ ശേഷമാണ് ടി.വി. തോമസ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും ഒന്നിച്ചാണു നടപ്പെന്നും അറിഞ്ഞത്.
ഒരിക്കൽ ടി.വി. തോമസിന്റെ പെട്ടിയിൽ ഒരു എഴുത്ത് കണ്ടെത്തി. വായിക്കുന്നതിനിടെ ടി.വി. തോമസ് കയറിപ്പിടിച്ചു. തമ്മിൽ പിടിവലിയായപ്പോൾ താൻ ബാത്ത്റൂമിൽ കയറി ആ എഴുത്ത് അരയിൽ കെട്ടിവയ്ക്കുകയായിരുന്നു.
പിന്നീടത് പാർട്ടിയോഫീസിൽ കൊടുത്തു. യോജിപ്പിക്കാൻ പാർട്ടി ശ്രമിച്ചെങ്കിലും താൻ എഴുന്നേറ്റുപോയി. ടി.വിയുമായുള്ള വിവാഹജീവിതം തുടരേണ്ടെന്നും തീരുമാനിച്ചു - ആരോപണങ്ങള്‍ ഇങ്ങനെ നീളുന്നു .
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മുമായി ഗൗരിയമ്മ അടുത്തിരുന്നു. പ്രചരണ വേദികളിലും എത്തി. എന്നാൽ ഗൗരിയമ്മയുടെ പാർട്ടിക്ക് മത്സരിക്കാൻ സിപിഎം സീറ്റ് നൽകിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗരിയമ്മയെ വീട്ടില്‍ പോയി കണ്ടിരുന്നു .
മുതിർന്ന നേതാവെന്ന പരിഗണന പിണറായിയും കോടിയേരി ബാലകൃഷ്ണനനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവര്‍ക്ക് നൽകി. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഗൌരിയമ്മയുമായി സിപിഎം സഹകരിക്കില്ല .
പാര്‍ട്ടി സമ്മേളനങ്ങളിലും അവരെ പങ്കെടുപ്പിക്കാന്‍ സാധ്യതയില്ല . അതേസമയം പ്രായവും സീനിയോറിറ്റിയും പരിഗണിച്ച് അവരോടു ഏറ്റുമുട്ടുന്ന സമീപനവും സിപിഎം സ്വീകരിക്കില്ല .