പൊന്നാനി: അന്ത്യപ്രവാചകന്റെ പുണ്യപ്പിറവി സംഭവിച്ച റബീഉൽ അവ്വൽ മാസത്തിൽ ആ ധന്യസ്മരണ അടയാളപ്പെടുത്താൻ വിപുലമായ പരിപാടികളുമായി ഈ വർഷവും എസ് വൈ എസ് സുന്നീ യുവജന സംഘം) മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി. മലബാറിലെ മക്ക എന്ന വിശേഷണം പേറുന്ന പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളിയിലാണ് വൈകീട്ട് ആറിന് പൊന്നാനി മൗലിദ് എന്ന പേരിൽ റബീഅ് കാമ്പയിൽ വിളംബരം ഒരുക്കിയിട്ടുള്ളതെന്ന് എസ് വൈ എസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
"പൊന്നാനി മൗലിദ്" എന്ന സവിശേഷ നാമകരണത്തിൽ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ അരങ്ങേറുന്ന മീലാദ് പരിപാടികൾ പ്രദേശത്തിന്റെ ഉൾത്തുടിപ്പാക്കി മാറ്റാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകർ.
26 ന് അസർ നിസ്‌കാരാനന്തരം പൊന്നാനി സിയാറത്ത് പള്ളിയിലെ സിയാറത്ത്, അവിടെ നിന്ന് വലിയ ജുമുഅത്ത് പള്ളിയിലേയ്ക്ക് "സ്വലാത്ത് പ്രയാണം", മഖ്‌ദൂം മഖ്‌ബറ സിയാറത്ത്, മൻഖൂസ് മൗലിദ് സമൂഹ പാരായണം, മുവ്വായിരത്തോളം പേർക്കുള്ള അന്നദാനം, ആത്മീയ പ്രഭാഷണങ്ങൾ തുടങ്ങിയ അനുഗ്രഹീത കർമങ്ങളാൽ മീലാദ് വിളംബര വേളയിൽ പൊന്നാനി പുളകിതയാവുമെന്ന് സംഘാടകർ വിശേഷിപ്പിച്ചു.
നേരത്തേ, പൊന്നാനി മീലാദ് എന്ന പേരിൽ അരങ്ങേറുന്ന റബീഅ് വിളംബര പരിപാടിയുടെ വിജയത്തിനായി രൂപവൽക്കരിച്ച സ്വാഗത സംഘം കർമ്മ നിരതരാണെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ പ്രചാരണത്തിന് പുറത്തിറക്കിയ പ്രത്യേക "പൊന്നാനി മൗലിദ് പോസ്റ്റർ" ആണ് പൊന്നാനിയിലെങ്ങും.
വാർത്താസമ്മേളനത്തിൽ എ എ റഹീം കരുവാത്ത്കുന്ന്, സയ്യിദ് സീതിക്കോയ അല്‍ ബുഖാരി, ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ, ടി എം ബഷീർ രണ്ടത്താണി, യൂസുഫ് ബാഖവി മാറഞ്ചേരി ഉസ്മാന്‍ സഖാഫി എന്നിവർ സംബന്ധിച്ചു.
പൊന്നാനി മീലാദ് പരിപാടികൾ
വൈകുന്നേരം 6 മണിക്ക് മഖാം സിയാറത്ത്, പൊന്നാനി മഖ്‌ദൂം സയ്യിദ് എം പി മുത്തുകോയ തങ്ങള്‍ നേതൃത്വം നല്‍കും.
7 മണിക്ക് ആരംഭിക്കുന്ന മൗലിദ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വി. സൈദ് മുഹമ്മദ് തങ്ങള്‍, എന്‍.വി അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, കെ.എം മുഹമ്മദ് ഖാസിം കോയ സാഹിബ്, എ.എ റഹീം കരുവാത്ത്കുന്ന് പ്രസംഗിക്കും. സയ്യിദ് സീതികോയ അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, അബ്ദുല്‍ മജീദ് അഹ്സനി ചെങ്ങാനി, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, ഉമര്‍ശരീഫ് സഅദി കെ.പുരം മൗലിദിന് നേതൃത്വം നല്‍കും.
മൂവായിരത്തോളം പേർക്കുള്ള അന്നദാനം.
സമാപന പ്രാര്‍ഥനക്ക് പൊന്നാനി വലിയ ജുമുഅത്ത് പള്ളിമുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ നേതൃത്വം നല്‍കും. മുനീര്‍ പാഴൂര്‍, ഉസ്മാന്‍ ചെറുശ്ശോല, എ. മുഹമ്മദ് ക്ലാരി, ടി.എം ബശീര്‍ രണ്ടത്താണി, അബ്ദുല്ല ബാഖവി ഇയ്യാട്, കെ.എം യൂസുഫ് ബാഖവി, അഷ്റഫ് ബാഖവി, അബ്ദുല്‍ ഹമീദ് ലത്വീഫി, അബ്ദുല്‍ മജീദ് സഅദി എന്നിവര്‍ സംബന്ധിക്കും
മൻഖൂസ് മൗലിദ് പൊന്നാനിയുടെ മൗലിദ് .... ചരിത്രം ചുരുക്കത്തിൽ
പൊന്നാനി വലിയപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) രചിച്ച നബി കീര്‍ത്തന കാവ്യമായ മന്‍ഖൂസ് മൗലിദാണ് പാരായണം ചെയ്യുന്നത്.
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും പടര്‍ന്നു പിടിച്ച സാംക്രമിക രോഗങ്ങളില്‍ നിന്നും രക്ഷ നേടാനായി മഖ്ദൂം കബീര്‍ മന്‍ഖൂസ് മൗലീദ് രചിക്കുകയും പ്രദേശ വാസികളോട് സ്ഥിരമായി അവ പാരായണം ചെയ്തു രോഗ ശമനത്തിനായി പ്രാര്‍ത്ഥിക്കാന്‍ കല്‍പ്പിക്കുകയായിരുന്നു.
പൊന്നാനിയിലെ വീടുകള്‍, കടകള്‍, മത്സ്യബന്ധന യാനങ്ങള്‍ എന്നിവയിലെല്ലാം മന്‍ഖൂസ് മൗലിദ് വര്‍ഷം തോറും നടന്നു കൊണ്ടിരിക്കുന്നു. തുടര്‍ന്നുള്ള കാലങ്ങളിലും കേരളത്തിലുടനീളം ഈ പാരമ്പര്യം തനിമയോടെ നിലനിര്‍ത്തുക എന്ന ദൗത്യമാണ് തങ്ങൾ നിർവഹിക്കുന്നതെന്ന് എസ് വൈ എസ് അവകാശപ്പെടുന്നു.