തിരുവനന്തപുരം: പൂന്തുറയിലെ പ്രതിഷേധത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെകെ ഷൈലജ. സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ച പൂന്തുറയിലെ സ്ഥതിതി അതീവ ഗുരുതരമാണെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
ആറാം തീയതി മുതൽ നടന്ന പരിശോധനയിൽ 243 പേര് പോസിറ്റീവായി. പ്രായം ചെന്ന 5000ൽ അധികം പേര്‍ പ്രദേശത്ത് ഉണ്ട്. അതിൽ തന്നെ 70 വയസ്സിന് മുകളിൽ ഉള്ള 2000ൽ അധികം പേരുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇത്രയധികം ജനങ്ങളെ വൈറസിൽ നിന്ന് രക്ഷിക്കാൻ കടുത്ത നിയന്ത്രണങ്ങളല്ലാതെ വേറെ മാർഗമില്ല. നിയന്ത്രണം ലംഘിച്ചത് അപകടകരമെന്ന് ആരോഗ്യമന്ത്രി. 3 വാർഡുകളിൽ മുപ്പത്തിയൊന്നായിരത്തിലധികം പേരുണ്ട്
രോഗവ്യാപന തോത് നിയന്ത്രിക്കാൻ എല്ലാ വകുപ്പുകളും പൂന്തുറയിൽ കേന്ദ്രീകരിക്കുകയാണ്. പൊലീസിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പുറമെ നാട്ടുകാരായ സന്നദ്ധ പ്രവർത്തകരുടേയും സേവനം തേടിയിട്ടുണ്ട്. ആന്റിജൻ പരിശോധനയ്ക്ക് എതിരെ പൂന്തുറയിൽ പ്രചാരണം ഉണ്ടായി. ആരാണ് ഇന്നത്തെ സംഘർഷത്തിന് പ്രേരിപ്പിച്ചത് എന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സൗകര്യങ്ങളെല്ലാം പൂന്തുറയിൽ ഒരുക്കുന്നുണ്ട്. അവശ്യ സാധനങ്ങളും ചികിത്സയും എത്തിക്കാൻ നടപടികളെടുത്തിട്ടുണ്ട്. പ്രദേശത്തെ രണ്ട് ആശുപത്രികളെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു .