Advertisment

മാങ്ങാട്ട് ബാലകൃഷ്ണന്‍ കൊലക്കേസിലെ പ്രതി കിണറ്റില്‍ വീണ് മരിച്ചു. അപകടം വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

New Update

കാസര്‍കോട് :  സി.പി.എം. പ്രവര്‍ത്തകന്‍ മാങ്ങാട്ട് ബാലകൃഷ്ണന്‍ കൊലക്കേസിലെ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രജിത്ത് (കുട്ടാപ്പി- 28) കിണറ്റില്‍ വീണ് മരിച്ചു. വീട്ടുമുറ്റത്ത് കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കവേ കിണറ്റില്‍ വീണാണ് അപകടം .

Advertisment

publive-image

മാങ്ങാട് ആര്യടുക്കം കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. 2013 സെപ്തംബര്‍ 16 ന്  തിരുവോണ നാളില്‍ സി.പി.എം. പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം.ബി.ബാലകൃഷ്ണനെ കുത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് പ്രജിത്ത്.

വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.  ഇവരുടെ വീടിനടുത്ത് 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ കോഴിയെ പുറത്തെടുത്ത ശേഷം മുകളിലേക്ക് കയറുന്നതിനിടയില്‍ തളര്‍ന്ന് പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.

രക്ഷിക്കാനിറങ്ങിയ പരിസരവാസികളായ അരുണ്‍, വിനോദ് ,ശശി എന്നിവക്ക് പ്രജിത്തിനെ എടുത്ത് മുകളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. പ്രജിത്തിന് നടുവിന് സാരമായ ക്ഷതമേറ്റിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. ഇവരെത്തി പ്രജിത്തിനെ ആദ്യം പുറത്തെടുത്ത്  കാസര്‍കോട് സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരിച്ചു.

കിണറ്റില്‍ ഓടിനടന്ന  കോഴിയെ പിടിക്കാന്‍ പ്രജിത്ത് ഏറെ പ്രയാസപ്പെട്ടിരുന്നുവത്രെ. പിടികൂടിയ കോഴിയെ കയറില്‍ കെട്ടി മുകളിലെത്തിച്ച ശേഷം ഏറെ  മടുത്താണ് കിണറ്റില്‍ നിന്ന് കയറിയത്.

കയറില്‍ നിന്ന്  പിടിവിട്ടുപോയത്  ഇതുകൊണ്ടാകാമെന്ന് കരുതുന്നു.   ആറ് മാസം മുമ്പാണ് വിവാഹിതനായത്.  ഭാര്യ: ശ്രീവിദ്യ (ബന്തടുക്ക). അമ്മ സുമതി. സഹോദരന്‍ : പ്രഭാകരന്‍.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ . ശനിയാഴ്ച മാങ്ങാട് ആരാടുക്കത്തെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

cpm - congress
Advertisment