കുവൈറ്റ് : കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ 5 വര്‍ഷം മുന്‍പ് മുതലുള്ള നിലപാട് മയപ്പെടുത്തി സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോൺഗ്രസിനെ കൂട്ടാതെ കേന്ദ്രത്തില്‍ ബിജെപിയെ പ്രതിരോധിക്കാനാവില്ലെന്ന് പ്രകാശ് കാരാട്ട് കുവൈറ്റില്‍ പറഞ്ഞു. കല കുവൈറ്റിന്റെ 40 -)൦ വാര്‍ഷികാഘോഷങ്ങളുടെ ഉത്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു പ്രകാശ് കാരാട്ട്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൂട്ടാതെ കേന്ദ്രത്തിൽ ബി.ജെപിയെ പ്രതിരോധിക്കാനാവില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു . നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രാദേശിക പാർട്ടികളുമായി സംസ്ഥാനങ്ങളിൽ സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യം. പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂലും ആണ് മുഖ്യ ശത്രുക്കൾ.
കോൺഗ്രസുമായി ബംഗാളിൽ സഖ്യമുണ്ടാക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ല. മൂന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത് ജാതീയ വിവേചനം ഉണ്ടാക്കില്ലന്നും, കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നാടകമാണ് ബിൽ പെട്ടെന്ന് പാസാക്കിയതിന് പിന്നിലെന്നും കാരാട്ട് പറഞ്ഞു.
സംസ്ഥാന തലങ്ങളിൽ രൂപപ്പെടുന്ന കൂട്ടുകെട്ടുകളിലൂടെ 'ബി.ജെ.പിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ സാധിക്കും. അതിനായി പ്രാദേശിക തലങ്ങളിൽ വിവിധ കക്ഷികളുമായി ചേർന്നു പ്രവർത്തിക്കുമെന്നും കാരാട്ട് പറഞ്ഞു. എന്നാല്‍ മൂന്നാം മുന്നണിയ്ക്ക് പ്രസക്തിയില്ല . തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയ നാടകമായി മാത്രമേ ഇപ്പോൾ പാസായ സാമ്പത്തിക സംവരണത്തെ കാണാൻ സാധിക്കൂ.
സാമ്പത്തിക സംവരണത്തെ സി.പി.എം എതിർക്കുന്നില്ല . അത് നടപ്പാക്കിയ രീതിയെയാണ് സി.പി.എം ചോദ്യം ചെയ്യുന്നത്. യഥാർത്ഥത്തിൽ സംവരണം നടപ്പിൽ വരുത്താൻ ബി.ജെ.പി. ക്ക് താൽപര്യമില്ല. ഇതിനെ എളുപ്പത്തിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് അറിഞ്ഞിട്ടും പെട്ടെന്നുള്ള ഈ തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊള്ളുള്ള ബി.ജെ.പി.യുടെ കളിയായി മത്രമേ കാണാൻ കഴിയൂ.