ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജി ആർഎസ്എസ് വേദിയിലേക്ക്. നാഗ്പുരിൽ ആർഎസ്എസ് ആസ്ഥാനത്ത് സംഘ പ്രചാരകരുടെ പരിശീലന പരിപാടിയിൽ മുഖ്യപ്രഭാഷകനായാണ് പ്രണബ് എത്തുന്നത്. ജൂൺ ഏഴിനാണ് പരിപാടി. പ്രണബ് മുഖർജി പരിപാടിയിൽ സംബന്ധിക്കാൻ സന്നദ്ധത അറിയിച്ചതായി ആർഎസ്എസ് അറിയിച്ചു. പരിശീലനത്തിന് ശേഷം മുഴുവൻ സമയം സംഘടന പ്രവർത്തനത്തിന് സജ്ജരായി സ്വയം സേവകരെയാണ് പ്രണബ് മുഖർജി അഭിസംബോധന ചെയ്യുക.
രാജ്യത്താകമാനമുള്ള 45 വയസിൽ താഴെയുള്ള 800 ആർഎസ്എസ് പ്രവർത്തകരാണ് നാഗ്പുരിലെ വാർഷിക പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. ആർ എസ്എസ് മേധാവി മോഹൻ ഭാഗവതും സമ്മേളനത്തിൽ പങ്കെടുക്കും. എന്നാൽ ഇക്കാര്യത്തിൽ പ്രണബ് മുഖർജി ഒൗദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.
ആർഎസ്എസിന്റെ ക്ഷണം സ്വീകരിച്ച പ്രണബ് മുഖർജിയുടെ നടപടി സുപ്രധാന കാര്യങ്ങളിൽ ചർച്ചകളിൽ പങ്കെടുക്കുന്നതും നിർദേശങ്ങൾ നൽകുന്നതും ശത്രുക്കളല്ലെന്ന സന്ദേശമാണ് നൽകുന്നതെന്നാണ് ആർഎസ്എസ് നേതാവ് രാകേഷ് സിൻഹ പറഞ്ഞത്. പ്രണബ് മുഖർജി ക്ഷണം സ്വീകരിച്ചതോടെ ആർഎസ്എസ് മേൽ ഹിന്ദുത്വം ആരോപിക്കുന്നവർക്കുള്ള മറുപടി കൂടി ആയെന്നും രാകേഷ് സിൻഹ പറഞ്ഞു.
രാജ്യത്തെ വിഭജിക്കുന്ന വർഗീയ സംഘടനയാണ് ആർഎസ്എസ് എന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പടെ വിമർശനം ചൊരിയുമ്പോഴാണ് പ്രണബിന്റെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. മുൻപ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരോടൊപ്പം ചേർന്നു നിന്നു പ്രവർത്തിച്ചിട്ടുള്ള മുതിർന്ന കോണ്ഗ്രസ് നേതാവാണ് പ്രണബ് മുഖർജി. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരിൽ ധനമന്ത്രിയുമായിരുന്നു.