കൊല്‍ക്കൊത്ത : ഇലക്ഷന് തന്ത്രജ്ഞനും ജെഡി-യു മുൻ നേതാവുമായ പ്രശാന്ത് കിഷോറിന് ബംഗാളില്‍ സെഡ് കാറ്റഗറി സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ടീയ ഉപദേഷ്ടാവെന്ന നിലയിലാണ് തീരുമാനം .
കിഷോറിനുനേരേ രാഷ്ടീയ എതിരാളികളുടെ ഭീഷണിയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു സുരക്ഷ വർധിപ്പിച്ചത്. മുഖ്യമന്ത്രി മമത ബാനർജി, തൃണമുൽ നേതാവ് അഭിഷേക് ബാനർജി എന്നിവരാണു സംസ്ഥാനത്ത് സെഡ് കാറ്റഗറി സുരക്ഷയുള്ള മറ്റു നേതാക്കൾ.
രാജ്യത്തെ പല തെരഞ്ഞെടുപ്പുകളിലും വിവിധ രാഷ്ടീയപാർട്ടികൾക്കു വിജയ തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിനെയാണു മമതയും അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തു ബിജെപിയുടെ വളർച്ച മമതയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പഴുതുകളടച്ചുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണു തൃണമുൽ കോണ്‍ഗ്രസ്. ഏപ്രിലിൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പാണ് കിഷോറിന്റെ ആദ്യ പരീക്ഷണം.
ഡൽഹിയിൽ ആംആദ്മി പാർട്ടിയുടെ ഉജ്വല വിജയത്തിനു പിന്നിലും കിഷോറിന്റെ കരങ്ങളായിരുന്നു. നരേന്ദ്ര മോദി മൂന്നാം തവണ ഗുജറാത്ത് മുഖ്യമന്ത്രിയായ 2011-ലെ തെരഞ്ഞെടുപ്പിലും മുഖ്യ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറായിരുന്നു.