മുസ്‌ലിം എന്നുകരുതി മതവെറിയൻ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച ഇന്ത്യൻ വംശജയായ 13 കാരി, തലച്ചോറിന് ക്ഷതമേറ്റു കോമയിൽ. ചികിത്സയ്ക്കായി അമേരിക്കയിലെങ്ങും ഫണ്ട് റേസിംഗ്. ഇതുവരെ 6 ലക്ഷം ഡോളർ ( 4 കോടി രൂപ ) ലഭിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ 23 ന് അമേരിക്കയിലെ കാലിഫോർണിയയിൽ സണ്ണിവെയിൽ അവന്യുവിൽ റോഡ് ക്രോസ്സ് ചെയ്യുകയായിരുന്ന 7 പേരെ ഇന്ത്യയിൽനിന്നുള്ള മുസ്ലീങ്ങൾ എന്ന് കരുതി കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറ്റവാളിയായ മുൻ ഇറാക്കി സൈനികൻ Isaiah Joel Peoples നെ പോലീസ് അറസ്റ്റ് ചെയ്തു.
അപകടത്തിൽ ഇന്ത്യൻ വംശജയും സണ്ണിവെയിൽ മിഡിൽ സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ ധൃതി നാരായണനും അച്ഛൻ രാജേഷ് നാരായണനും , സഹോദരൻ പ്രഖർ നാരായണനും ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റു. ഇതിൽ ധൃതിയുടെ നില അതീവഗുരുതരമാണ്. ധൃതി ഇപ്പോഴും കോമയിൽ തുടരുകയാണ്.
മതവൈരാഗ്യങ്ങളോ ,വർണ്ണവിവേചനമോ ഏതുമില്ലാതെ തികച്ചും സമാധാനപ്രിയരായി ജീവിക്കുന്ന സണ്ണിവെയിൽ നിവാസികൾ ഈ സംഭവത്തോടെ വലിയ ഞെട്ടലിലാണ്. ചരിത്രത്തിൽ ഇത്തരമൊരാക്രമണം ഇവിടെ നടന്നിട്ടില്ല..
ധൃതിയുടെ ചികിത്സയ്ക്കായി അമേരിക്കയിൽ നടത്തിയ ഫണ്ട് റേസിങ്ങിൽ 4.5 ലക്ഷം ഡോളർ ലക്ഷ്യമിട്ടിരുന്നത് ഇപ്പോൾ 6 ലക്ഷത്തിനും മുകളിലായി. 12360 പേര് ഇതുവരെ തുകകൾ സംഭാവനയായി നൽകിക്കഴിഞ്ഞു. ധൃതിയുടെ തലച്ചോറിനാണ് ക്ഷതമേറ്റിരിക്കുന്നത് . രണ്ടു ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു. ലോകമെങ്ങും ധൃതിക്കായി പ്രാർത്ഥനയിലാണ് ആളുകൾ. ധൃതിയുടെ അച്ഛനും സഹോദരനും നിസ്സാര പരുക്കുകളാണ് ഉള്ളത്.
ഇവർ ഇന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങളാണെന്നു കരുതിയാണ് താൻ അവരെ കൊലപ്പെടുത്താനായി കാറിടിച്ചതെന്ന് കുറ്റാരോപിതനായ ഇസയ്യ ജോയൽ പോലീസിനോട് വെളിപ്പെടുത്തി. മാത്രവുമല്ല വിദഗ്ദ്ധ പരിശോധനയിൽ പോലീസ് ഇയാളുടെ കാറിൽനിന്ന് ഒരു തോക്കും കണ്ടെടുക്കുകയുണ്ടായി. കരുതിക്കൂട്ടിയുള്ള കൂട്ട കൊലപാതകമായിരുന്നു ഇയ്യാൾ ലക്ഷ്യമിട്ടിരുന്നതെന്നു പോലീസ് അനുമാനിക്കുന്നു.