ഹൂസ്റ്റണ്‍: ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനായി ഹൂസ്റ്റണില്‍ നിന്നുള്ള ശ്രീലങ്കക്കാര്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ സംഘടിപ്പിച്ചു. ഹൂസ്റ്റണ്‍ ബുദ്ധിസ്റ്റ് ടെംപിളില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു ശ്രീലങ്കന്‍ ഭൂപടത്തിന്റെ മാതൃകയില്‍ ആളുകള്‍ അണിനിരന്ന് മെഴുകുതിരി കത്തിച്ചു.
ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇരുന്നൂറിലധികം നിരപരാധികളുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തിയത്.
മുന്നൂറിലധികം ശ്രീലങ്കന്‍ കുടുംബങ്ങളാണു ഹൂസ്റ്റണിലുള്ളത്. ഒരു ദശാബ്ദത്തിനു മുന്‍പു രക്ത രൂക്ഷിതമായ വിപ്ലവത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്ന ശ്രീലങ്ക സാവകാശം ശാന്തത കൈവരിക്കുന്നതിനിടയില്‍ ഉണ്ടായ ഈ ഭീകരാക്രമണം തികച്ചും വേദനാ ജനകമാണെന്നും ഇതിനു പുറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേവാലയങ്ങള്‍ ഭീകരാക്രമണത്തിന് വിധേയമാക്കുന്നതു അപലപനീയമാണെന്ന് പ്രാര്‍ഥനക്കു നേതൃത്വം നല്‍കിയ മോങ്ക് ബസ്‌നഗോര്‍ഡ് റഹൂല പറഞ്ഞു.
21 മില്യണ്‍ ജനസംഖ്യയുള്ള ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ദേവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലും ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അമേരിക്കൻ പൗരൻന്മാർ ഉൾപ്പെടെ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. 600 പേരിലധികം പേര്‍ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.