ന്യൂയോർക്ക്: ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും കേരളത്തിലെത്തുന്ന പ്രവാസികളുടെ വീടിനു മുന്നിൽ കോവിഡ് 19 സംബന്ധിച്ച ബോർഡ് പതിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും നിലവിലുള്ള ഉത്തരവ് പൂർണമായും പിൻവലിക്കണമെന്നും പ്രവാസി മലയാളി ഫെഡറേഷൻ കേരള ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
ഇത് സമൂഹത്തിൽ നിന്നും പ്രവാസികളെ ഒറ്റപ്പെടുത്താനും എക്കാലവും അവരെ മാറ്റി നിർത്തപ്പെടാനും സാധ്യത ഉണ്ടെന്നതിനാൽ പ്രതിഷേധാർഹമാണെന്നും പി എം എഫ് ഗ്ലോബൽ സംഘടന അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ ഇന്നത്തെ ഈ പുരോഗതിയിൽ പ്രവാസികളുടെ വിലയേറിയ പങ്കു വിസ്മരിച്ചു കൂടാത്തതാണ് ഈ കോവിഡ് കാലത്ത് പല രംഗങ്ങളിലും അവർ തഴയപ്പെട്ടു, മുറിവേറ്റ മനസ്സും
ചിന്തകളുമായി പ്രവാസികൾ നെട്ടോട്ടമോടുമ്പോൾ പ്രവാസികൾ എക്കാലവും നെഞ്ചിലേറ്റിയ ചില രാഷ്ട്രീയ, സാംസ്‌കാരിക, കലാനായകർ പ്രതികരിക്കേണ്ട സമയത്തു മൗനം പാലിക്കുകയും എന്നാൽ ഇപ്പോൾ കുറച്ചു വിമാന ടിക്കറ്റും മറ്റുമായി കളത്തിൽ ഇറങ്ങി പ്രവാസികളെ വീണ്ടും സ്നേഹിക്കാൻ തുടങ്ങിയിരിക്കുകയാണ്.
കേരള സർക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറും ലോകത്തിനു തന്നെ മാതൃകാപരമായ നിലപാടാണ് ഈ കൊറോണ കാലത്തു സ്വീകരിച്ചു വന്നിട്ടുള്ളത്.
അങ്ങനെ ഒരു കരുതൽ ഉള്ള സർക്കാരും സന്ദർഭവും ഉള്ള സാഹചര്യത്തിൽ വീടുകളിൽ ബോർഡ് വെക്കാനുള്ള തീരുമാനം എങ്ങനെ ഉരുത്തിരിഞ്ഞുവെന്നു ഒരു സാമാന്യ പ്രവാസികൾ എന്ന നിലയിൽ നമ്മൾ സർക്കാരിനോട് ആരായുകയാണ്. മാത്രവുമല്ല ആ ഒരു തീരുമാനം അംഗീകരിക്കാൻ സാധിക്കുകയില്ല.
കേരളത്തിന് പുറത്തു നിന്നും വരുന്നവർ ആയ പ്രവാസികൾ താമസിക്കുന്നിടത്തു ഇത്തരം
സ്റ്റിക്കറുകൾ ഒട്ടിക്കുവാനാണ് സർക്കാർ നീക്കം മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരുവനന്തപുരം ജില്ലയിൽ എത്തിയവരുടെ വീടുകളുടെ മുന്നിൽ കൊറന്റൈനെ സ്റ്റിക്കർ പതിക്കുമെന്നു മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു.
ഇപ്പോൾ തന്നെ പ്രവാസികളെ രോഗം പരത്താൻ വന്നവരായാണ് നാട്ടിൽ പൊതുവെ വിലയിരുത്തപ്പെടുത്തുന്നത്. ഈയൊരു പ്രവണത അതിനെ ബലപ്പെടുത്തുന്നതുമാണ്. ക്വറന്റൈൻ ചെയ്യപ്പെടുന്നത് വിദേശത്തു നിന്നെത്തിയവരോ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരെയോ ആണ് അവരുടെ വിവരങ്ങൾ സർക്കാർ ആരോഗ്യ വകുപ്പിന്റെ സംവിധാനത്തിൽ ഉണ്ട്.
ഇത്തരം പദ്ധതികൾ സാംസ്‌കാരിക കേരളത്തിന് ചേർന്നതല്ലെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ മേൽ വീണ്ടും മുദ്ര കുത്തുന്ന ഇത്തരം ഹീനമായ പരിപാടികൾ അവസാനിപ്പിക്കണമെന്നും അത് അപലപനീയമാണെന്നും നടപ്പിൽ വരുത്തരുതെന്നും പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പി സലീം, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ചീഫ് പേട്രൺ ഡോക്ടർ മോൻസ് മാവുങ്കാൽ, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, കേരള പ്രസിഡണ്ട് ബേബി മാത്യു എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.