വിയന്ന: കാലം തെറ്റിയെത്തിയ ഇടിമിന്നലിലും ആലിപ്പഴം പെയ്ത്തിലും ദിനം പ്രതി നൂറിലധികം രക്ഷാ ദൌത്യങ്ങളുമായി രക്ഷാ പ്രവര്‍ത്തകര്‍. കാലം തെറ്റി പെയ്ത മഴയും ഇടിമിന്നലും കഴിഞ്ഞ ഒരാഴ്ചയായി ഓസ്ട്രിയയുടെ പല ഭാഗങ്ങളിലായി തുടരുകയാണ്. വെള്ളപ്പൊക്കവും ഇടിമിന്നലും ആലിപ്പഴം വീഴ്ചയും പതിനായിരത്തിലധികം പേരുടെ ജീവിതത്തെ സാരമായി ബാധിച്ചു.
ശനിയാഴ്ച ജര്‍മ്മനി ഓസ്ട്രിയന്‍ ഫുട്ബോള്‍ മത്സരം ആരംഭിക്കാന്‍ 20 മിനിറ്റ് ബാക്കി നില്‍ക്കെ പെയ്ത കടുത്ത മഴയിലും ആലിപ്പഴം വീഴ്ചയിലും കളി തുടങ്ങുന്നത് മാറ്റിവച്ചു. വെള്ളിയാഴ്ച പ്രത്യേകിച്ച് കടുത്ത മഴയും ആലിപ്പഴം വീഴ്ചയും കിഴക്കന്‍ ഓസ്ട്രിയയെ സാരമായി ബാധിച്ചു.
സ്റ്റിറിയയുടെ പല ഭാഗങ്ങളിലും ഇതാവര്‍ത്തിച്ചു. ലോവര്‍ ഓസ്ട്രിയയിലും ബുര്‍ഗന്‍ലാന്‍ഡിലും കനത്ത വെള്ളപ്പൊക്കമുണ്ടായി. ബുര്‍ഗന്‍ലാന്‍ഡില്‍ മാത്രം 260 ഓളം അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഏകദേശം 540 ഓളം പേരെ വെള്ളപ്പൊക്ക മേഖലകളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു.
സ്റ്റോഗര്‍ബാഹിലേ പിങ്കാ നദി കരകവിഞ്ഞൊഴുകിയതുമൂലം റോഡുകള്‍ എല്ലാം വെള്ളത്തിനടിയിലായി. ഇടിവെട്ടലില്‍ ഒരു ഫാ൦ഹൗസ് പൂര്‍ണ്ണമായും കത്തി നശിച്ചു. ആളപായമില്ല. തക്ക സമയത്ത് രക്ഷാ പ്രവര്‍ത്തകര്‍ ജനങ്ങളെ ഒഴിപ്പിച്ചു മാറ്റിയതായി ജി സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു.
വീടുകളിലെ നിലവറകളും , ഗാരേജുകളും ചെളിയും മണ്ണുമടിഞ്ഞ് മൂടിപ്പോയി. മുന്നൂറിലധികം അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു. വീനര്‍ നൊയെസ്റ്റാറ്റ്. ബാദന്‍ തുടങ്ങിയവടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായി.
കടുത്ത വേനലില്‍ ജലം കൂടുതല്‍ നീരാവിയാകുന്നതും അന്തരീക്ഷത്തില്‍ കൂടുതല്‍ ജലാംശം തങ്ങുകയും ശക്തമായ ഇടിമിന്നലുണ്ടാകുകയും ചെയ്യുമ്പോള്‍ ഇത് മഴയായി മാറുമെന്നു കാലാവസ്ഥാ വിഭാഗം അറിയിക്കുന്നു.
പോയ ദിവസങ്ങളില്‍ ഏകദേശം 70000 ഇടിമിന്നലുണ്ടായെന്നും മേയ് മാസത്തില്‍ ലഭിക്കുന്ന മഴയെക്കാള്‍ 57 ശതമാനം അധികമായി ലഭിച്ചു.