ഇറ്റലി: മൂർത്തിക്കൽ ടൂർസ് ആൻഡ് ട്രാവെൽസിൻറെ നേതൃത്വത്തിൽ 20 - 05 -2018 ഞായറാഴ്ച നടത്തിയ ഒരു ദിവസത്തെ ലവേർണ തീർത്ഥാടനവും, ഉല്ലാസയാത്രയും മനോഹരമാക്കി. രാവിലെ 7.30 ന് ഫൊർലിംപൊപോളിയിൽ നിന്നാരംഭിച്ച ഈ യാത്രയിൽ ഏതാണ്ട് നാൽപത്തഞ്ചോളം പേർ പങ്കെടുത്തു.
പ്രവാസജീവിതത്തിൻറെ തിരക്കിൽ എല്ലാവരുമൊന്നിച്ചു ഒരു ദിവസം സന്തോഷിച്ചാനന്ദിക്കുവാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു സത്യം. യാത്രയ്ക്കിടയിൽ പ്രാർത്ഥനയ്ക്ക് ഡെന്നിസ് പുന്നയ്ക്കപടവിൽ നേതൃത്വം കൊടുത്തു.
വിശുദ്ധ ഫ്രാൻസിസ് അസ്സിസി തൻറെ സന്യാസ ജീവിതകാലത്തു ജീവിച്ചിരുന്നതും, അദ്ദേഹത്തിന് തിരുമുറിവുകൾ ഉണ്ടായതും പിശാചിനാൽ പരീക്ഷിക്കപ്പെട്ടതും ഈ സ്ഥലത്തു വച്ചാണ്. വിശുദ്ധ ഫ്രാൻസിസ് അസീസ്സിയും അനുയായികളും ഇവിടെ തപസ്സിനും, പ്രാർത്ഥനയ്ക്കുമായി വന്നപ്പോൾ കാടുകൾ തിങ്ങി നിറഞ്ഞ ഒരു മലമ്പ്രദേശം ആയിരുന്നു.
മനുഷ്യ വാസം ഇല്ലാതിരുന്ന ഈ പ്രദേശത്തു അവരെത്തിയപ്പോൾ പക്ഷികൾ കൂട്ടത്തോടെ വന്ന് ചിറകടിച് അവരെ സ്വീകരിച്ചുവെന്നും, കർത്താവിൻറെ മരണസമയത്തു ഉണ്ടായതുപോലെയുള്ള ഒരു ഭൂകമ്പം ഉണ്ടായെന്നും, പാറക്കൂട്ടങ്ങൾ സ്വയം പിളർന്ന് അവർക്ക് വാസയോഗ്യമായ രീതിയിൽ രൂപപ്പെട്ടുവെന്നും, ഫ്രാൻസിസ് അസീസ്സി സുവിശേഷം പ്രസംഗിച്ചപ്പോൾ അവ ശ്രവിക്കുവാൻ മൃഗങ്ങൾ കൂട്ടത്തോടെ വന്നിരുന്നുവെന്നും ചരിത്രം പറയുന്നു.
ഇതിനെക്കുറിച്ചുള്ള ചരിത്രം ഇറ്റാലിയനിൽ ഫാ. ജൂസെപ്പെയും, മലയാളത്തിൽ നിമാ മൂർത്തിക്കലും വിവരിക്കുകയുണ്ടായി. ഉച്ചഭക്ഷണത്തിന് ശേഷം ഉല്ലാസയാത്രയായി അടുത്തുള്ള പ്രദേശങ്ങൾ സന്ദർശിച്ചു. വൈകുന്നേരം 7.30 യോടുകൂടി ഫൊർലിംപൊപോളിയിൽ തിരിച്ചെത്തി.