Advertisment

യുക്മ "കേരളാ പൂരം 2019" വള്ളംകളി ആഗസ്റ്റ് 31 ശനിയാഴ്ച : ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് വിശിഷ്ടാതിഥി

New Update

യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ 2017ല്‍ യൂറോപ്പിലാദ്യമായി നടത്തപ്പെട്ട വള്ളംകളി ഇതാ വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നടക്കുവാന്‍ പോകുന്നു.

Advertisment

എല്ലാ മലയാളികള്‍ക്കും ആഘോഷിക്കുന്നതിനുള്ള അവസരം എന്ന നിലയില്‍ ശ്രദ്ധേയമായ വള്ളംകളി മത്സരവും കേരളീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന ഘോഷയാത്രയും കുട്ടികള്‍കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാനുതകുന്ന കാര്‍ണിവലിന്റെയുമെല്ലാം അകമ്പടിയോടെയാവും ഈ വര്‍ഷത്തെ പരിപാടികളും ഒരുങ്ങുന്നത്.

publive-image

2019 ഓഗസ്റ്റ് 31 ശനിയാഴ്ച്ച വള്ളംകളി മത്സരവും അനുബന്ധ പരിപാടികളും ഉള്‍പ്പെടെയുള്ള "കേരളാ പൂരം 2019" അരങ്ങേറുമെന്ന് കേരളാ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചു.

കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിനുമായി ബ്രിട്ടണില്‍ എത്തിച്ചേര്‍ന്ന ധനമന്ത്രിയ്ക്ക് യുക്മ ദേശീയ ഭരണസമിതി മിഡ്ലാന്റ്സിലെ മാള്‍വേണില്‍ വച്ച് നല്‍കിയ സ്വീകരണയോഗത്തിലാണ് "കേരളാ പൂരം 2019" ലോഗോ പ്രകാശനം ചെയ്ത് അദ്ദേഹം ഈ വര്‍ഷത്തെ പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. ഫീലിപ്പോസ് തോമസ്, എംഡി. എ. പുരുഷോത്തമന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, കഴിഞ്ഞ രണ്ട് വള്ളംകളിയുടേയും ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ, ടിറ്റോ തോമസ്, എ.ഐ.സി സെക്രട്ടറി ഹര്‍സേവ് ബെയിന്‍സ്, ലോകകേരളസഭ അംഗം രാജേഷ് കൃഷ്ണ, തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

യുക്മ ഭാരവാഹികളും വള്ളം കളി മുന്‍ ടീം മാനേജ്മെന്റ് കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍, ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ഡിക്സ് ജോര്‍ജ്, പ്രഥമവള്ളംകളി വിജയികളായ കാരിച്ചാല്‍ ടീം ക്യാപ്റ്റന്‍ നോബി കെ ജോസ് എന്നിവര്‍ ചേര്‍ന്ന് ബഹുമാനപ്പെട്ട ധനവകുപ്പ് മന്ത്രിയെയും സംഘത്തെയും കഴിഞ്ഞ രണ്ട് വര്‍ഷം നടത്തിയ വള്ളംകളിയുടെ വിശദവിവരങ്ങള്‍ ബോധ്യപ്പെടുത്തി.

publive-image

ഈ വര്‍ഷം മുതല്‍ കേരളത്തില്‍ വള്ളംകളി ലീഗ് മത്സരങ്ങള്‍ നടക്കുന്നത് ഉള്‍പ്പെടെ വള്ളംകളിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന പ്രാധാന്യം മന്ത്രി വ്യക്തമാക്കി. യുക്മ ജനകീയ പിന്തുണയോടെ സംഘടിപ്പിച്ച വള്ളംകളി മത്സരവും കാര്‍ണിവലും ഉള്‍പ്പെടെയുള്ള പരിപാടി വന്‍വിജയമായിരുന്നുവെന്നത് കഴിഞ്ഞ വര്‍ഷം വിശിഷ്ടാതിഥിയായി പങ്കെടുത്ത ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞതും മന്ത്രി സൂചിപ്പിക്കുകയുണ്ടായി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ പിന്തുണ പോലെ വരും വര്‍ഷങ്ങളിലും കേരളാ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ എല്ലാവിധ പിന്തുണയും യുക്മയുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2017 ജൂലൈ മാസം റഗ്ബിയില്‍ സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരത്തിന് എത്തിച്ചേര്‍ന്നത് 22 ടീമുകളായിരുന്നു. നോബി ജോസ് ക്യാപ്റ്റനായി വൂസ്റ്റര്‍ തെമ്മാടീസ് ടീം തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണ് ജേതാക്കളായത്.

2018 ജൂണ്‍ മാസം ഓക്സ്ഫഡില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് വള്ളംകളിയില്‍ ജേതാക്കളായതാവട്ടെ തോമസ്കുട്ടി ഫ്രാന്‍സിസ് ക്യാപ്റ്റനായ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടനും. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും രണ്ട് തവണയും ഒരുക്കിയിരുന്നു.

publive-image

കൂടാതെ കേരളത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ മറ്റുള്ളവർക്ക് വ്യക്തമാക്കുന്നതിന് കേരളീയ തനിമയോട് കൂടിയ വിവിധ മേഖലയില്‍ നിന്നുള്ള സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചു. യൂറോപ്പിലെ മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും ബൃഹത്തായ സംരംഭം എന്ന നിലയിലാണ് ഈ പരിപാടി ശ്രദ്ധേയമാകുന്നത്.

കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്ക്കാരവും, കലാകായിക പാരമ്പര്യവും ഭക്ഷണ വൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്. ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള യു കെ യിലെ എല്ലാ മലയാളികളേയും സംഘാടകരംഗത്ത് ഉള്‍പ്പെടുത്തുകയും ചെയ്യുന്നതാണ്.

മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതിലും കൂടുതല്‍ വിപുലമായ രീതിയില്‍ "കേരളാ പൂരം 2019" എന്ന് പേരിട്ടിരിക്കുന്ന വള്ളംകളി മത്സരവും കാര്‍ണിവലുമാവും 2019ല്‍ സംഘടിപ്പിക്കുവാന്‍ യുക്മ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ വ്യക്തമാക്കി.

ഇത് സംബന്ധിച്ച സ്വാഗതസംഘം ജൂണ്‍ 15 ശനിയാഴ്ച്ച നടക്കുന്ന ദേശീയ കായികമേളയ്ക്ക് ശേഷം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ടൂറിസത്തിന്റെ ചുമതലയുള്ള ദേശീയ വൈസ്പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം, ടീം രജിസ്ട്രേഷന്‍, നിബന്ധനകള്‍ മുതലായ വിശദവിവരങ്ങള്‍ ജൂണ്‍ 15ന് ശേഷം അറിയിക്കുന്നതായിരിക്കും.

Advertisment