ഡല്‍ഹി: പൊതുമാപ്പിനെ തുടർന്ന് കുവൈറ്റിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി നൽകിയ ഹർജി നിവേദനമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
സുപ്രീകോടതിയിലെ ഒന്നാം നമ്പർ കോടതിയിൽ ആണ് കുവൈറ്റിൽ നിന്നുള്ള ആദ്യ കേസ്സായി ഹർജി പരിഗണിച്ചത് . ഏപ്രിൽ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈറ്റ് സർക്കാരിന്റെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.
എന്നാൽ ലോക്ക്ഡൌണിനെ തുടർന്ന് ഒരാളെപ്പോലും ഇന്ത്യയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് വിദേശത്ത് നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാൻ നടപടികൾ സ്വീകരിച്ചപ്പോഴും ഇവരെ പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന മലയാളികളായ ഗീത, ഷൈനി തുടങ്ങിയവർ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ഹർജി സമർപ്പിച്ചതിനെ തുടർന്ന് കുവൈത്ത് എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നീ വിമാനങ്ങളിൽ 234 ഓളം ഇന്ത്യക്കാരെ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ എത്തിച്ചതായും മറ്റുള്ളവരെ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ശ്രീ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു.
എങ്കിലും കുവൈത്ത് നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ഇനിയും തിരികെകൊണ്ടുവരാതിരിക്കുന്ന സാഹചര്യം ഇന്ന് ഹർജി പരിഗണിക്കവേ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് ബി ആർ ഗവായി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഹർജി ഒരു നിവേദനമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.
ഹർജികാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ, അഡ്വ. ജോസ് എബ്രഹാം എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി. കുവൈറ്റിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ പരാതികളെ തുടർന്ന് അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും , ആരോഗ്യ പ്രശ്നങ്ങളുമുൾപ്പടെ മറ്റു വിഷമതകളും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ബാബു ഫ്രാൻസിസ്, പി എൽ സി ട്രഷർ ഷൈനി ഫ്രാങ്ക് തുടങ്ങിയവർ മുഖാന്തിരമാണ് പ്രവാസി ലീഗൽ സെല്ലിനെ അറിയിച്ചതും തുടർന്ന് പരാതിക്കാർക്കു വേണ്ടി ഹർജി സമർപ്പിച്ചതും.