ന്യൂയോർക്ക്: യെമനില്‍ വധശിക്ഷക്ക് വിധിയ്ക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി പ്രവാസി യുവതി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന കേരള കേന്ദ്ര സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിച്ചു. പ്രധാന മന്ത്രിയും കേന്ദ്ര വിദേശ കാര്യ മന്ത്രാലയവും പ്രസ്തുത വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പിഎംഎഫ് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ, യെമനില്‍ ഒരു ക്ലീനിക് നടത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശീയനായ യുവാവിന്‍റെ മരണമാണ് വധ ശിക്ഷയിലേക്ക് എത്തിച്ചത്.
യമനിലെ പ്രത്യേക സാഹചര്യത്തില്‍ കേസ് ശരിയായ രീതിയില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. യുദ്ധ സാഹചര്യമായതിനാൽ എംബസിയുടെ ഭാഗത്തു നിന്നും ഇടപെടാന്‍ കഴിയാത്ത സ്ഥിതി വിഷേഷമായിരുന്നു.
യെമന്‍ തലസ്ഥാനമായ സനായിൽ എംബസി പ്രവർത്തനരഹിതമായിരുന്നു. താല്‍ക്കാലിക എംബസി ജിബൂട്ടിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് കേസ് നടത്തിപ്പിനെ ബാധിച്ചതിനാൽ വിധി നിമിഷയ്ക്ക് പ്രതികൂലമാവുകയും ചെയ്‌തു.
സാമ്പത്തികമായി വളരെ കഷ്ടപെട്ട കുടുംബമായതിനാൽ കേസുമായി മുന്നോട്ട് പോകാൻ പറ്റിയിരുന്നില്ല. ഒരു ലക്ഷം ഡോളർ ബ്ലഡ് മണി കൊല്ലപ്പെട്ട യമനി സഹോദരന്റെ ബന്ധുക്കൾക്ക് കൊടുക്കുകയാണെങ്കിൽ അവർ മാപ്പ് നൽകിയാൽ വധ ശിക്ഷയിൽ നിന്നും മോചിതയാവാൻ സാധ്യതയുണ്ടെന്ന് യമനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നും അറിയാൻ സാധിച്ചു.
മാത്രവുമല്ല അവരുടെ കുടുംബവുമായി ധാരണയിലെത്താൻ യമനിലെ ഇന്ത്യൻ സമൂഹം ശ്രമിച്ചു വരികയാണ്. 3 വർഷമായി തടവിൽ കഴിയുന്ന നിമിഷക്ക് ഈ കഴിഞ്ഞ ആഗസ്ത് 18 നാണ് യമൻ കോടതി വധശിക്ഷ വിധിച്ചത്.
പ്രായമായ അമ്മയും ഭര്‍ത്താവും ഏഴുവയസ്സുള്ള പെണ്‍കുട്ടിയുമാണ് നിമിഷയ്ക്കുള്ളത്. യുവതിയുടെ മോചനം ലക്ഷ്യം വച്ച് ലോക കേരള സഭാംഗങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്.
കൂടാതെ ഫണ്ട് ശേഖരണത്തിന് ഒരു ആക്‌ഷൻ കമ്മിറ്റിയും നിലവിൽ വന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്. കേന്ദ്ര വിദേശ മന്ത്രാലയം അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കണം. കേരള സര്‍ക്കാരിന്‍റെ നോര്‍ക്ക കേന്ദ്ര വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ പാര്‍ലമെന്‍റ് അംഗങ്ങളും രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണം. ബഹുജന സമ്മര്‍ദ്ദം ഉയര്‍ത്തുവാന്‍ മുഴുവന്‍ സംഘടനകളോടും പ്രസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി പിഎംഎഫ് ഗ്ലോബൽ പ്രസിഡണ്ട് എംപി സലീം, ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ സംയുക്ത പത്ര പ്രസ്താവനയിൽ അറിയിച്ചു.