ജിദ്ദ: സാങ്കേതിക തടസ്സങ്ങളുയര്‍ത്തി വര്‍ഷങ്ങളായി ഭാഗികമായി അടച്ചിട്ടിരുന്ന കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങൾക്കായി വീണ്ടും തുറന്നു കൊടുത്തതിൽ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ഐ.സി.എഫ്) ആഹ്ലാദം പ്രകടിപ്പിച്ചു. ജിദ്ദയിൽ നിന്നുളള സൗദി എയർലൈൻസിന്റെ ആദ്യ വിമാനത്തെ സ്വീകരിക്കുന്ന വിജയാരവം പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം നേതാക്കളോടൊപ്പം ഐ.സി.എഫ് നേതാക്കളും സന്നിഹിതരായി.
കരിപ്പൂരിന്റെ ചിറകരിഞ്ഞവരോട് സന്ധിയില്ലാതെ സമരം ചെയ്ത് ഒരു ദേശത്തിന്റെ സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകിയ മലബാര്‍ ഡെവലപ്മെന്റ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ സ്ലാഖനീയമാണെന്നും മുതലെടുപ്പിനു ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ശ്രമം അപലപനീയമാണെന്നും ഐ.സി.എഫ് നേതാക്കൾ അഭിപ്രായപ്പെട്ടു. വലിയ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള സേവനങ്ങൾ പുനരാരഭിക്കാൻ തയ്യാറാവണം.
കരിപ്പൂരില്‍ നിന്ന് വലിയ വിമാനം ഇല്ലാത്തതുകൊണ്ട് നെടുമ്പാശ്ശേരിയേയും മറ്റും ആശ്രയിക്കേണ്ട ഗതികേടിലായിരുന്ന ഹജ്ജ് ഉംറ യാത്രക്കാർക്ക് സൗദി എയർ ലൈൻസിന്റെ ജിദ്ദയിൽ നിന്നുള്ള സർവീസ് പുനരാരംഭിച്ചത് ആശ്വാസമാകുമെങ്കിലും കേരളത്തിലെ 80 ശതമാനത്തോളം വരുന്ന മലബാറിലെ തീർത്ഥാടകർക്ക് പൂർണ്ണ പ്രയോജനം ലഭിക്കണമെങ്കിൽ എയർ ഇന്ത്യ കൂടെ സർവീസ് പുനരാരംഭിക്കണം. അടച്ചു പൂട്ടിയ ഹജ്ജ് ഹൌസ് തുറന്ന് പ്രവർത്തിക്കാൻ കരിപ്പൂരിന്റെ പുതിയ ഒരുക്കങ്ങൾ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കൾ പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വിധേയാകാതെ കരിപ്പൂരിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ച മലബാര്‍ ഡെവലപ്മെന്റ് ഫോറത്തിനുള്ള ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റിയുടെ ഉപഹാരം സൗദി ദേശീയ സമിതി മുൻ ക്ഷേമകാര്യ സെക്രട്ടറി അഷ്‌റഫ് അലി എം.കെ ഫോറം സെക്രട്ടറി ബഷീറിന് കൈമാറി. മലബാറിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള പോരാട്ടങ്ങൾക്ക് നിബന്ധകളില്ലാതെ ശക്തമായ പിന്തുണ നൽകിയ സുന്നി യുവജന സംഘത്തിനും ഐ സി എഫിന്റെ ഉപഹാരം കൈമാറി.
എസ്.വൈ. എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സലാഹുദ്ധീൻ ബുഖാരി, സെക്രെട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ, ജമാൽ കരുളായി, സയ്യിദ് സീതിക്കോയ തങ്ങൾ, ഇ.കെ മുഹമ്മദ് കോയ സഖാഫി തുടങ്ങിയവർ സന്നിഹിതരായിരുന്നു.