കുവൈറ്റ്: മാനുഷികമായ എല്ലാ സഹനങ്ങൾക്കും അപ്പുറത്താണ് പൊതുമാപ്പിന് വിധേയരായി കുവൈറ്റിലെ കേന്ദ്രത്തിൽ കഴിയുന്ന പതിനായിരത്തിലേറെ വരുന്ന പ്രവാസികളുടെ സ്ഥിതി.
ഒന്നര മാസത്തിലേറെയായി നാട്ടിലേക്കുള്ള യാത്രയും സ്വപ്നം കണ്ട് പൊതുമാപ്പ് കേന്ദ്രത്തിൽ കഴിയുന്നവരുടെ അവസ്ഥ പരമ ദയനീയമാണ്. ഇവരെ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ത്യൻ എംബസിയോ കേന്ദ്ര സർക്കാരോ യാതൊരു ഉറപ്പും ഇതുവരെ നൽകിയിട്ടില്ല.
അനധികൃതമായി കുവൈറ്റിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന ആന്ധ്ര സ്വദേശിനി 20 വർഷം കൂടി നാട്ടിലേക്ക് പുറപ്പെടാൻ പൊതുമാപ്പിന് അപേക്ഷ നൽകി ഈ കേന്ദ്രത്തിലെത്തിയിരുന്നെങ്കിലും ഇവിടെ വച്ച് അവർ മരണപ്പെട്ടിരുന്നു.
അതുപോലെ ഇതിനുള്ളിൽ കഴിയുന്നവരിൽ എത്ര പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നോ മറ്റെന്തെങ്കിലും പകർച്ച വ്യാധികൾ ഉണ്ടെന്നോ ഒരു നിശ്ചയവുമില്ലാത്തതാണ് സ്ഥിതി. ഇവിടെ സാമൂഹ്യ വ്യാപനം പോലും സംഭവിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്.
പ്രാഥമികാവശ്യങ്ങൾക്ക് പോലും സൗകര്യങ്ങൾ പരിമിതം !
പൊതുമാപ്പ് കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യക്കുറവാണ് ഏറ്റവും പരിതാപകരം. കക്കൂസുകൾ ഉണ്ടെങ്കിലും എണ്ണം പരിമിതമാണ്. സ്റ്റോറേജ് പരിധി കഴിഞ്ഞു സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞുകവിയുകയാണ്. ഇതോടെ എഴുതാനും പറയാനും കഴിയുന്നതിനപ്പുറം അസഹനീയവും പരിതാപകരവുമാണ് ഇക്കാര്യങ്ങളിലുള്ള സാഹചര്യം.
ഭക്ഷണമുണ്ടെന്നു മാത്രം ! അതും കുവൈറ്റ് അധികൃതരുടെ കനിവ് കൊണ്ട് !
'അന്തേവാസികൾക്ക്' ഭക്ഷണം ഉറപ്പാക്കുന്നുണ്ട്. പലപ്പോഴും പച്ച കുബ്ബൂസ് മാത്രം കഴിച്ച് വിശപ്പ് അടക്കേണ്ടതാണ് സ്ഥിതി. കോവിഡ് ലക്ഷണങ്ങളായ ചുമയും തൊണ്ടവേദനയും അനുഭവപ്പെടുന്നവർക്ക് ഒരു ഗ്ളാസ് ചൂടുവെള്ളം കുടിക്കാൻ പോലും സൗകര്യം ഇല്ലായിരുന്നു.
ഇക്കാര്യം ഇവിടെ താമസിക്കുന്ന ചില സ്ത്രീകൾ വീഡിയോ വഴി പുറത്തുവിട്ടപ്പോൾ സാമൂഹ്യ പ്രവർത്തകർ ഇടപെട്ടാണ് ചൂടുവെള്ളം ലഭ്യമാക്കാൻ സൗകര്യമൊരുക്കിയത്.
ഓരോ ദിവസവും അപകടകരം !
പൊതുമാപ്പ് കേന്ദ്രത്തിൽ ഇത്രയധികം ആളുകളെ ഒന്നിപ്പിച്ച് താമസിപ്പിച്ചിരിക്കുന്നത് കോവിഡ് വ്യാപനത്തിന്റെയൊക്കെ സാഹചര്യത്തിൽ തികച്ചും അപകടകരമാണ്. ഇവരെ നാട്ടിലെത്തിക്കാൻ ടിക്കറ്റും വിമാനവും നൽകാമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചതാണ്. പക്ഷെ ഇവർക്ക് ജനിച്ച മണ്ണിൽ കാലുകുത്താൻ സ്വന്തം സർക്കാരിന്റെ അനുമതി മാത്രം ലഭിച്ചിട്ടില്ല.
അമീറിന്റെ കനിവ് !
ജീവകാരുണ്യ പ്രവർത്തന രംഗത്ത് ലോകം ആദരിച്ച വ്യക്തിത്വമായ കുവൈറ്റ് അമീർ ഇടപെട്ടാണ് ഇവരെ സ്വന്തം ചിലവിൽ നാട്ടിലെത്തിക്കാൻ കുവൈറ്റ് സർക്കാർ സമ്മതം അറിയിച്ചത്.
തടവോ പിഴയോ കൂടാതെ മുഴുവൻ പേർക്കും പൊതുമാപ്പ് നൽകി നാട്ടിലെത്തിക്കാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്. ഒന്നും രണ്ടും പതിറ്റാണ്ടിലേറെയായി അധികൃതമായി കുവൈറ്റിൽ താമസിച്ചുവന്നവർ മുതൽ ആഴ്ചകൾക്ക് മുമ്പ് വിസ തട്ടിപ്പിനിരയായി ചതിക്കപ്പെട്ട് ഇവിടെ എത്തിയവർ വരെ ഇക്കൂട്ടത്തിലുണ്ട്.
ഇനിയും വൈകിയാൽ
പ്രവാസികളെ രാജ്യത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയ ആരംഭിച്ചപ്പോൾ അധികൃത താമസക്കാരെയും കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷെ കേന്ദ്ര സർക്കാർ വിമാനം അയച്ചത് അടിയന്തിര സാഹചര്യങ്ങളിലുള്ള പ്രവാസികൾക്ക് മാത്രമായിട്ടായിരുന്നു. അത് പരിഹരിച്ചു.
പക്ഷെ ഇതുവരെയും അനധികൃത താമസക്കാരെ കൊണ്ടുപോകാൻ മാത്രം നടപടി ഉണ്ടായില്ല. ഇനിയും വൈകിയാൽ ഇവരിൽ പലരുടെയും മൃതദേഹങ്ങൾ കൊണ്ടുപോകേണ്ടി വരുമെന്നതാണവസ്ഥ. മാത്രമല്ല, രോഗികളായി ഇവരെ കൊണ്ടുപോകേണ്ടി വരുന്നതും അതിലേറെ പ്രതിസന്ധി സൃഷ്ടിക്കും.