കുവൈറ്റ്: കുവൈറ്റ് നഗരസഭയില്‍ ഏറെ ദിവസങ്ങളായി കാര്യക്ഷമമല്ലാതിരുന്ന മാലിന്യനീക്കം ഊര്‍ജ്ജിതമാക്കി നഗരസഭ. കഴിഞ്ഞ ഏതാനും ദിവസമായി മാലിന്യം ശേഖരിക്കലും ശുചീകരണവും കാര്യക്ഷമമായി നടക്കാത്തതിനാൽ വിവിധ ഭാഗങ്ങളിൽ നടവഴികളിലടക്കം മാലിന്യം കുന്നുകൂടി കിടന്ന് ഇവിടുത്തെ ജീവിതവും ഇതുവഴിയുള്ള യാത്രയും ദുസഹമായിരുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ നിറഞ്ഞുകവിഞ്ഞു കിടക്കുകയായിരുന്നു. അബ്ബാസിയ, മംഗഫ്, മഹബൂല, സാൽമിയ, അബൂഹലീഫ, ഫഹാഹീൽ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം മാലിന്യം കെട്ടിക്കിടന്ന് ഇതുവഴിയുള്ള യാത്രകള്‍ പോലും ദുസഹമായിരുന്നു.
നിലവിലെ കരാറുകാരുടെ കാലാവധി കഴിയുകയും പുതിയതായി കരാര്‍ ഏറ്റെടുത്ത കമ്പനികൾ ശുചീകരണം കാര്യക്ഷമമാക്കാന്‍ വൈകിയതുമായിരുന്നു പ്രതിസന്ധിക്ക് കാരണമായത്. ഈ സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 17 കമ്പനികളുമായി കഴിഞ്ഞ മാസം മുനിസിപ്പാലിറ്റി കരാറിലേര്‍പ്പെട്ടത്.
124 ദശലക്ഷം ദീനാറിന്റെ കരാറാണ് മുനിസിപ്പാലിറ്റി ഒപ്പുവെച്ചത്. ഇതോടെ വരും ദിവസങ്ങളിൽ ക്ലീൻ കുവൈറ്റ് നടപ്പിലാക്കാനാണ് നഗരസഭയുടെ ലക്ഷ്യം. മാത്രമല്ല, ഇനി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയാല്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളിൽനിന്ന് പിഴ ഈടാക്കാനും വ്യവസ്ഥകള്‍ പാലിക്കാത്ത കമ്പനികളുടെ കരാര്‍ റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനൊപ്പം തന്നെ നഗരത്തില്‍ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കാനും തീരുമാനമുണ്ട്. പഴക്കംചെന്ന ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതും പൊതുസ്ഥലങ്ങള്‍ കയ്യേറി വ്യാപാരങ്ങള്‍ നടത്തുന്നത് തടയാനും നടപടികളും പരിശോധനകളുമുണ്ടാകും.