കുവൈറ്റ്: രാജ്യത്ത് കൊറോണ വ്യാപനം ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 78 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 59 ഉം പ്രവാസി ഇന്ത്യക്കാരാണ്.
ഒരു പാക്കിസ്ഥാൻ പൗരൻ, 3 ബംഗ്ളാദേശ് പൗരന്മാർ, 3 ഈജിപ്ഷ്യൻമാർ, 2 ഇറാൻ പൗരന്മാർ, ഓരോ ശ്രീലങ്കൻ, സിറിയൻ, ഫിലിപ്പീൻസ് പൗരന്മാർ എന്നിവർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ കുവൈറ്റിൽ ആകെ രോഗികളുടെ എണ്ണം 743 ആയി. 105 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത് 23 പേരാണ്.
അതേസമയം, തിങ്കളാഴ്ച 109 പേർക്ക് കൊറോണ സ്ഥിരീകരിച്ചതിൽ നിന്നും ചൊവ്വാഴ്ചത്തെ കണക്ക് 78 ലേക്ക് കുറഞ്ഞത് പ്രതീക്ഷ നൽകുന്നതാണ്. ഇന്ന് 2 പേർ രോഗമുക്തരായ വിവരം ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാ അറിയിച്ചിരുന്നു.
കൊറോണ ആരംഭിച്ച ശേഷം കുവൈറ്റിൽ ഏറ്റവുമധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചത് തിങ്കളാഴ്ചയായിരുന്നു. അതിൽ തന്നെ 79 പേർ ഇന്ത്യക്കാരുമായിരുന്നു.
ഇതോടെ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ജലീബ്, മെഹബുല മേഖലകളിൽ കൊറോണ വ്യാപനം തടയുന്നതിനായി ഇന്നലെ വൈകിട്ട് മുതൽ പൂർണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഈ പ്രദേശങ്ങളിൽ നിന്നും ആളുകൾക്ക് അകത്തേക്കും പുറത്തേക്കും പോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതേസമയം അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കാൻ പുറത്തുപോകുന്നവർക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സൂചനയുണ്ട് .
മറ്റിടങ്ങളിലെ ഭാഗിക കർഫ്യൂ നേരത്തെ വൈകിട്ട് 5 മുതൽ രാവിലെ 4 വരെയായിരുന്നത് ഇന്നലെ മുതൽ രാവിലെ 6 മണി വരെയാക്കി നീട്ടുകയും ചെയ്തിട്ടുണ്ട്. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിപ്പിക്കാതെ വൈറസ് വ്യാപനം സംഭവിച്ച സ്ഥലങ്ങളിൽ മാത്രം കർഫ്യൂ കർശനമാക്കി മറ്റിടങ്ങളിൽ നിയന്ത്രണം തുടരാനാണ് അധികൃതരുടെ നീക്കം.