കുവൈറ്റ്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിലെ വ്യാപാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി മുനിസിപ്പാലിറ്റി ഉത്തരവിറക്കി.
ഇതുപ്രകാരം ഭക്ഷ്യ വിപണനമുള്ള സെൻട്രൽ മാർക്കറ്റുകളിൽ ഒരു സമയം 10 ൽ അധികം ഉപഭോക്താക്കളും മറ്റ് കടകളിൽ 5 ലധികം ഉപഭോക്താക്കളും പാടില്ല.
കടകളിൽ ഉപഭോക്താക്കൾ തമ്മിൽ എല്ലാ ഭാഗത്ത് നിന്നും ഒരു മീറ്റർ അകലം പാലിക്കണം.
ഉപഭോക്താക്കൾ ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും പ്രവേശിക്കും മുമ്പ് ഇവർക്ക് കയ്യുറയും അണുനശീകരണ ലായനിയും ലഭ്യമാക്കണം. വ്യാപാര കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പ്രവേശനം അനുവദിക്കരുത്.
ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇവരുടെ ശരീരോഷ്മാവ് പരിശോധിക്കണം. അത് 37 ഡിഗ്രിയിൽ കൂടുതലാണെങ്കിൽ ആരോഗ്യ അധികൃതരെ വിവരം അറിയിക്കണം.
നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാൻ മുനിസിപ്പൽ അധികൃതരുടെ കർശന പരിശോധനകളും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഉണ്ടാകും.