കുവൈറ്റ്: കുവൈറ്റിൽ പ്രവാസികളുടെ ചികിത്സിക്കാന്‍ ഇനിമുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 2 ജാമ്യക്കാരെ ഹാജരാക്കണമെന്ന് ഉത്തരവ് പ്രവാസികളെയും ആശുപത്രി അധികൃതരെയും ഒരേപോലെ പ്രതിസന്ധിയിലാക്കുന്നു. പ്രവാസികളുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതല്‍ 2 ജാമ്യക്കാരെ ഹാജരാക്കണമെന്നാണ് പുതിയ ഉത്തരവ്.
രോഗിക്ക് ചികിത്സാ ഫീസ് അടക്കാൻ കഴിഞ്ഞില്ലെങ്കിൽ ജാമ്യക്കാരനിൽനിന്ന് ഇൗടാക്കുന്നതിന് വേണ്ടിയാണിത്. ഇതിന് സമ്മതം അറിയിച്ചുള്ള രേഖ ഇവര്‍ ഒപ്പിട്ടു നല്‍കുകയും വേണം. അതിനു ശേഷമാകും ഇനി പ്രവാസി രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുക.
മുന്‍പ് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവാസികള്‍ക്ക് ചികിത്സ സൗജന്യമായിരുന്നു. അവരുടെ ആശ്രിതര്‍ക്കും ഈ സൗജന്യം ലഭ്യമാക്കിയിരുന്നു.
എന്നാല്‍ പ്രവാസികളില്‍ പലരും നാട്ടില്‍ നിന്നും അടുത്ത ബന്ധുക്കളെ വിസിറ്റിംഗ് വിസയില്‍ കുവൈറ്റിലെത്തിച്ച് സൌജന്യ ചികിത്സ സൗകര്യം പ്രയോജനപ്പെടുത്തിയതോടെ നിലപാട് മാറ്റാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെയാണ് 2017 ഒക്ടോബർ മുതൽ സർക്കാർ ആശുപത്രിയിലെ ആരോഗ്യ സേവനത്തിന് വിദേശികളിൽനിന്ന് ഫീസ് ഇൗടാക്കിത്തുടങ്ങിയത്.
എന്നാൽ അടിയന്തിര ചികിത്സക്കായി എത്തുന്ന വിദേശികളിൽ ചിലരുടെ കയ്യിൽ പണമില്ലാതെ വരുന്നുണ്ട്. ഇത് പിന്നീട് ആശുപത്രി അധികൃതര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതൊഴിവാക്കാനാണ് ജാമ്യക്കാരെ ഹാജരാക്കണമെന്ന് പുതിയ നിര്‍ദ്ദേശം.
ജാമ്യക്കാരൻ പണമടച്ചില്ലെങ്കിൽ മന്ത്രാലയം നിയമനടപടി സ്വീകരിക്കും. ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച ചികിത്സാനിരക്ക് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്നതിലുമപ്പുറമാണെന്ന് വിലയിരുത്തലുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ ഒരുദിവസം 30 ദിനാർ നൽകണം.
തീവ്രപരിചരണം ലഭിക്കേണ്ടവരും കാൻസർ, ഹൃദ്രോഗം തുടങ്ങിയ അസുഖമുള്ളവരുമാണ് ചികിത്സാ നിരക്ക് വർധന മൂലം ബുദ്ധിമുട്ടിലാവുന്നത്. അടിയന്തര ചികിത്സക്കായി എത്തുന്നവരെ മടക്കി അയക്കാനും ഫീസ് ഇൗടാക്കാനും കഴിയാത്ത അവസ്ഥ ആശുപത്രി അധികൃതർ നേരിടാറുണ്ട്. സന്നദ്ധസംഘടനകൾ ഇടപെട്ടാണ് പലപ്പോഴും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാറുള്ളത്.