കുവൈറ്റ്: മലയാളികളുള്‍പ്പെടെ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ ഉള്‍പ്പെടുന്ന ജലീബ് അല്‍ ശുയൂഖിന്റെ സമഗ്ര വികസനത്തിനായി 22 ദശലക്ഷം ദീനാർ അനുവദിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി മേധാവി അഹ്മദ് അല്‍ മന്‍ഫൂഹി. റോഡുകളുടെ നവീകരണം, അഴുക്കുചാലുകള്‍ നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ഇതോടെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് അൽ ശുയൂഖ് നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്നതായി അഹ്മദ് അല്‍ മന്‍ഫൂഹി. പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ തുക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്.
കഴിഞ്ഞ ദിവസം കുവൈറ്റ് സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാലക്കാട് എം പി വികെ ശ്രീകണ്ഠനും അബ്ബാസിയയിലെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ അംബാസഡറോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം കുവൈറ്റ് സന്ദര്‍ശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ശ്രദ്ധയിലും പ്രവാസി സംഘടനാ പ്രതിനിധികള്‍ അബ്ബാസിയയിലെ പ്രശ്നങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇക്കാര്യങ്ങള്‍ കുവൈറ്റ് അധികൃതരുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹവും ഉന്നയിച്ചിട്ടുണ്ട്.
പ്രദേശത്ത് മലിനജലം കെട്ടിനില്‍ക്കുന്നതും മാലിന്യങ്ങളും ദൈനംദിനം കൂടിവരുന്നതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്കൂളില്‍ പോകാന്‍ പോലും പ്രയാസങ്ങള്‍ നേരിട്ടിരുന്നു. നിരവധി തവണ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇതൊന്നും ശ്വാശ്വത പരിഹാരമാണെന്ന് കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് സമഗ്ര വികസനത്തിനായി പുതിയ പദ്ധതിയുമായി നഗരസഭ രംഗത്തെത്തിയത്.