കുവൈറ്റ്: മറീന മൂവിംഗ് ആർട്‌സ് അവതരിപ്പിച്ച 'വാഴക്കുല റീലോഡഡ്' മികച്ച അവതരണത്തിനുള്ള തോപ്പില്‍ ഭാസി പുരസ്കാരം ഏറ്റുവാങ്ങി. കേരള ആർട്‌സ് ആന്റ് നാടക അക്കാഡമി (കാനാ), കുവൈറ്റ്, ഒക്ടോബര്‍ 19ന് ഖെയ്ത്താൻ ഇൻഡ്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച രണ്ടാമത് 'തോപ്പിൽ ഭാസി നാടകോത്സവത്തിൽ കാഴ്ച കുവൈറ്റിന്റ ' സ്വപ്ന വാതില്‍പടിയില്‍ സ്വര്‍ണ്ണച്ചെരുപ്പടയാളം' രണ്ടാമത്തെ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.
ബിജൊയ് സ്കറിയ പാലേക്കുന്നേൽ (വാഴക്കുല) മികച്ച സംവിധായകന്‍, ബെര്‍ഗ്‌മാൻ തോമസ് (പേക്കാലം - - തിയറ്റർ ഓഫ് ഇഡിയറ്റ്സ്) മികച്ച രചന, ഐജു പൂത്തേട്ടേൻ (വാഴക്കുല) മികച്ച നടന്‍, ട്രീസ വിൽസൻ (സ്വപ്ന വാതില്‍പടിയില്‍ സ്വര്‍ണ്ണ ചെരുപ്പടയാളം - കാഴ്ച കുവൈത്ത്) മികച്ച നടി, എറിക് ഡേവിസ് (വാഴക്കുല) ബാലതാരം, സാംസൺ ജോസഫ് ( നാനാത്വത്തിൽ ഏകത്വം - - കലാസംഘം നാടകവേദി) സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കള്‍.
കുവൈറ്റിലെ അഞ്ച് മലയാള അമേച്വർ നാടകസമിതികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന നാടകോത്സവം പ്രശസ്ത ചലച്ചിത്ര - നാടക പ്രവര്‍ത്തകന്‍ പ്രൊഫ. അലിയാര്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് പതിറ്റാണ്ട് കാലത്തെ മലയാള നാടക ചരിത്രത്തിലൂടെ കടന്നു പോയ പ്രൊഫ. അലിയാർ തോപ്പില്‍ ഭാസി നാടക പ്രസ്ഥാനത്തിനു നല്കിയ നിസ്തുലമായ സംഭാവനകളെക്കുറിച്ച് വിവരിച്ചു.
കാന കുവൈറ്റ് പ്രസിഡണ്ട് കുമാർ ത്രിത്താല, ജൂറി അംഗം പ്രഭാകരൻ പിള്ള എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർ സജീവ് കെ പീറ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് പുന്നൂസ് അഞ്ജേരി നന്ദിയും പറഞ്ഞു.
രക്ഷാധികാരി ബാബു ചാക്കോള, അഡ്വൈസർ കെ. പി. ബാലകൃഷ്ണൻ, സാങ്കേതിക ഉപദേഷ്ടാവ് ഇഡിക്കുള മാത്യു, പി. ആർ. ഒ. റജി മാത്യു എന്നിവരും പങ്കെടുത്തു. റാഫിൾ ഡ്രോയിലൂടെ പ്രേക്ഷകരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്തു.