കുവൈറ്റ്: ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങാന്‍ മനുഷ്യനായി പിറന്ന ദൈവകുമാരന്റെ ജറുസലേം നഗര പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ദിനമാണ് ഓശാന ഞായര്‍. ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയും പര്യായമായി കഴുതപ്പുറത്തെത്തിയ രാജാധിരാജനെ വെള്ള വിരിച്ചും ഒലിവ് ചില്ലകളേന്തിയും ആനന്ദ നൃത്തം ചെയ്‌തും ആയിരങ്ങള്‍ എതിരേറ്റ പുണ്യദിനത്തിന്റെ അനുസ്‌മരണമായി ഓശാന കൊണ്ടാടി.
കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഓശാന പെരുന്നാൾ ശുശ്രൂഷകൾ അബ്ബാസിയ സെൻറ് സ്റ്റീഫൻസ് പള്ളിയിൽ ഇടവക വികാരി റവ. ഫാദർ ജോൺ ജേക്കബിന്റെ കാർമികത്വത്തിലും റിഗായ് സ്കൂൾ ഓഡിറ്റോറിയത്തിൽ റവ. ഫാദർ ജോഷി ജേക്കബിന്റെ കാർമികത്വത്തിലും നടന്നു. നൂറുകണക്കിനു വിശ്വാസികൾ ഓശാന ശുശ്രൂഷകളിൽ പങ്കെടുത്തു. ശുശ്രൂഷകളുടെ ഭാഗമായി പ്രദക്ഷിണവും കുരുത്തോല വാഴ് വും നടന്നു.