കുവൈറ്റ്: രാജ്യത്ത് വർധിച്ചു വരുന്ന ഗതാഗത കുരുക്കിന് പരിഹാരമായി നിരവധി നിർദേശങ്ങളാണ് ട്രാഫിക് കൌൺസിൽ സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുള്ളത്. അതിൽ സുപ്രധാനമായ നിർദേശമായിരുന്നു കാല പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കുക എന്നത്.
10 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് വിലക്ക് ഏർപെടുത്തുന്നതോടെ ഗതാഗത കുരുക്കിന് വലിയൊരളവ് പരിഹാരമാകുമെന്നാണ് കൗണ്സിലിന്റെ നിഗമനം. ഇതോടെ ജനസംഖ്യയിൽ മഹാഭൂരിപക്ഷമുള്ള വിദേശികൾ വാഹനങ്ങൾ ഒഴിവാക്കേണ്ടി വരും. അതോടെ നിരത്തുകളിലെ ഗതാഗത കുരുക്ക് ഒഴിവാകുമെന്നാണ് കണക്കുകൂട്ടൽ.
എന്നാൽ കൌൺസിൽ തീരുമാനം നടപ്പിലാക്കുന്നതിനുള്ള സമയമായിട്ടില്ല എന്നും താത്കാലികമായി നീക്കി വക്കുന്നതിനുമാണ് സർക്കാർ തീരുമാനമെന്നും മിനിസ്റ്റീരിയൽ സെർവീസസ്സ് കമ്മിറ്റി വക്താവ് അറിയിച്ചു. എന്നാൽ വാഹനങ്ങളുടെ കാലപ്പഴക്കം മൂലം ഉണ്ടാകുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് ഇടയാകുന്നതടക്കമുള്ള വിപരീത ഫലങ്ങൾ പരിഗണിക്കേണ്ടതാണെന്നും സർക്കാർ പരിശോധിക്കുന്നു.
താമസിയാതെ ട്രാഫിക് കൌൺസിൽ നിർദേശങ്ങൾ പരിശോധിച്ചു നടപ്പിലാക്കുന്നതിനാണ് സർക്കാരിന്റെ നീക്കം. വർധിച്ച ഗതാഗത കുരുക്ക് പരി ഹരിക്കുന്നതിന്റെ ഭാഗമായി വിദേശികൾക്ക് പുതിയതായി ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് കർശമായ നിബന്ധനകളാണ് പ്രാബല്യത്തിലാക്കിയിട്ടുള്ളത്.
വിദേശികൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് സൂഷ്മ പരിശോധന നടത്തി തൊഴിലുമായി ബന്ധപ്പെടുത്തി തികച്ചും അർഹരായവരുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കാവൂ എന്നാണ് ഗതാഗത വിഭാഗം അധികൃതർ നൽകിയിട്ടുള്ള നിർദേശം. കൂടാതെ നിലവിലുള്ള ഗതാഗത നിയമം ലംഖിക്കുന്നവർക്കുള്ള ശിക്ഷയും പിഴയും ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്.