ഖത്തർ: ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന ഏറെ നിർണ്ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പ്രവർത്തകർക്ക് വോട്ടവകാശം രേഘപ്പെടുത്തുവാൻ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അവസരം ഒരുക്കുന്നു. ഏപ്രിൽ 20ന് കോഴിക്കോട് ലേക്കാണ് ആദ്യ യാത്രാ വിമാന സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് കൊച്ചിയിലേക്കും, കണ്ണൂരിലേക്കും, തിരുവനന്തപുരത്തേക്കും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നുമുണ്ട്.
മതേതര ഇന്ത്യയെ തിരിച്ചു കൊണ്ടു വരിക എന്ന അതി പ്രധാന ലക്ഷ്യത്തോടു കൂടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന് ശക്തി പകരുക എന്ന ലക്ഷ്യത്തോട് കൂടെയാണ് തങ്ങൾ ഈ കർത്തവ്യം നിറവേറ്റുന്നത് എന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ ആവേശത്തിലായ ഇൻകാസ് പ്രവർത്തകർക്ക്, വളരെ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. കഴിയാവുന്നത്ര വോട്ടുകൾ യുഡിഎഫിന് ലഭ്യമാക്കുക എന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരുടെ അഭിപ്രായവും ആശയവും കണക്കിലെടുത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
ഖത്തറിലെ യു ഡി എഫ് പ്രവർത്തകർ നാട്ടിൽ വോട്ടവകാശം വിനിയോഗിക്കുന്നതിനായി ഈ സൗകര്യം ഉപയോഗപ്രദമാക്കണമെന്നും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സിക്രട്ടറി ഫാസിൽ വടക്കേകാട് (70388003) മായി ബന്ധപ്പെടണമെന്നും സമീർ ഏറാമല അറിയിച്ചു.