ദോഹ: വിവിധ രാജ്യങ്ങളിൽ വസിക്കുന്ന ഇന്ത്യൻ ജനത ഏകദേശം 80 ബില്ല്യൻ യു എസ് ഡോളറാണ് 2018 ൽ ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുള്ളത്. ഇന്ത്യയുടെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന നമ്മൾ പ്രവാസികളായ ഇന്ത്യക്കാരെ പൂർണ്ണമായി തഴയുന്ന ബജറ്റ് ആയിരുന്നു നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്നു ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല അഭിപ്രായപ്പെട്ടു.
ലോക രാഷ്ട്രങ്ങളുടെ കണക്കെടുത്താൽ വിദേശങ്ങളിൽ നിന്നും പണമെത്തുന്ന പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. പ്രവാസികളുടെ കാതലായ വിഷയങ്ങളിലൊന്നും സ്പർശിക്കാതെ പണം അയക്കുന്ന മെഷീൻ മാത്രമായിട്ടാണു കേന്ദ്ര സർക്കാർ പ്രവാസികളെ പരിഗണിച്ചതെന്നും, പെട്രോൾ ഡീസൽ വില വർദ്ധനവിലൂടെ വിലക്കയറ്റം ജീവിതത്തിൻ്റെ സമസ്ഥ മേഖലയിലും വ്യാപിപ്പിച്ച്, പാവപ്പെട്ടവനും , തൊഴിൽ രഹിതർക്കും , ഭൂരിപക്ഷം വരുന്ന പാവപ്പെട്ട പ്രവാസികൾക്കും ഒരു പ്രതീക്ഷയും നൽകാത്ത ബജറ്റ് ആണിതെന്നും ശ്രീ. സമീർ ഏറാമല പ്രതികരിച്ചു.
കേരളത്തിൻ്റെ ബജറ്റ് വിഹിതം വെട്ടിച്ചുരുക്കിയതിലൂടെ, രാഷ്ട്രീയമായി ബി ജെ പിയെ സഹായിക്കാത്ത സംസ്ഥാങ്ങളെ തകർക്കുക എന്ന സമീപനമാണ് കേന്ദ്ര സർക്കാർ കേന്ദ്ര ബജറ്റ് - 2019 ലൂടെ മുന്നോട്ട് വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം മൂലം തകർന്ന കേരളത്തിൻ്റെ പുനർനിർമ്മിത്യ്ക്ക് തടസ്സം നിന്ന കേന്ദ്ര സർക്കാർ ഈ ബഡ്ജറ്റിലും കേരളത്തിനെ പിന്തുണയ്ക്കുന്നതിൽ വിവേചനം കാണിച്ചു. വ്യക്തമായ പദ്ധതി സമർപ്പണത്തിലൂടെ കേരളത്തിൻ്റെ ആവശ്യങ്ങൾ ശക്തമായി അവതരിപ്പിക്കാൻ കഴിയാതിരുന്ന കേരള സർക്കാരും ഇതിൽ പഴി അർഹിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ എൻ ഡി എ സർക്കാരിൻ്റെ കാലത്ത് വാഗ്ദാനം ചെയ്ത രണ്ടക്ക ജി ഡി പി, 2 കോടി തൊഴിലവസരങ്ങൾ, കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ എന്നിവയൊന്നും ഫലത്തിൽ വരുത്താതെ, അതെല്ലാം വെറും പാഴ് വാഗ്ദാനങ്ങളായി നില നില്ക്കെ, 5 ട്രില്ല്യൻ എന്ന പുതിയ ആശയവുമായിട്ടാണു എൻ ഡി എ സർക്കാർ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്.
ദിശാബോധമില്ലാത്ത, അടിസ്ഥാന വിഷയങ്ങളിൽ ഒന്നിലും പരിഹാരം നിർദ്ധേശിക്കാത്ത, പ്രവാസികളോട് തീർത്തും അവഗണന കാട്ടിയ കേന്ദ്ര ബഡ്ജറ്റ് -2019 നോടുള്ള പ്രതിഷേധവും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ശ്രീ. സമീർ ഏറാമല അറിയിച്ചു.