ദോഹ: ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മവാർഷികം ആഘോഷിച്ചു. മത്താർ ഖദീമിലെ സ്റ്റാർ കിച്ചൺ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ 135 വർഷങൾ സൂചിപ്പിക്കുന്ന കേക്ക് മുറിച്ചു കൊണ്ട് ആരംഭിച്ചു.
തുടർന്ന് നടന്ന യോഗം സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അൻവർ സാദത് ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത പല കാര്യങ്ങളുമാണു മോഡിയുടെ ഭരണത്തിൽ സംഭവിക്കുന്നത്.
പൗരത്വ ഭേദഗതി ബില്ലും തുടർന്ന് അത് ആക്ടുമായി മാറുമ്പോൾ മതേതര ഇന്ത്യയുടെ സത്താണു ചോദ്യം ചെയ്യപ്പെടുന്നത്. കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പ്രസ്ഥാനനത്തിൻ്റെ പ്രാധാന്യം വിമർശകർ പോലും തിരിച്ചറിയുന്ന ഈ വേളയിൽ കോൺഗ്രസിൻറെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിനായി ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
കോൺഗ്രസിന് പകരം വയ്ക്കാനും, നാടിനെയും ജനങ്ങളെയും നന്മയിലേക്ക് നയിക്കാൻ കഴിയുന്ന മറ്റൊരു പ്രസ്ഥാനമില്ല എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ധേഹം സൂചിപ്പിച്ചു.
കോഴിക്കോട് ജില്ല പ്രസിഡന്റ് അഷറഫ് വടകര അക്ഷനായ യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി ഹരീഷ് കുമാർ സ്വാഗതമോതി.
നാടിൻ്റെ നന്മ നിലനിൽക്കുന്നത് കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൻ്റെ വളർച്ചയിലൂടെയാണെന്നും, കോൺഗ്രസ് ഇല്ലാത്ത രാജ്യം മതേതര വിശ്വാസികൾക്ക് യാതനയും ക്ളേശവുമാണു പ്രധാനം ചെയ്യുകയെന്നും അഷറഫ് വടകര സൂചിപ്പിച്ചു.
പാക്കിസ്ഥാനെ പോലെ മത രാഷ്ട്രമായി മാറ്റാനുള്ള സംഘ പരിവാറിൻ്റെ ശ്രമങ്ങളെ മതേതര കക്ഷികൾ ഒന്നിച്ച് നേരിടനമെന്ന് അദ്ധേഹം ആഹ്വാനം ചെയ്തു. നാടിൻ്റെ പുരോഗതി ലക്ഷ്യമാക്കുന്നവർ കോൺഗ്രസിനെ സമൂഹത്തിൽ വളർത്താൻ കൂടി ശ്രമിക്കണമെന്ന് അദ്ധേഹം സൂചിപ്പിച്ചു.
സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട് മുഖ്യ പ്രഭാഷണം നടത്തി. ഭരണകൂടവും രാജ്യവും ഒന്നു തന്നെയാകുകയും ഭരണാധികാരികൾ രാജ്യത്തിന്റെ അവകാശികൾ ആവുകയും ചെയ്യുമ്പോൾ ഫാഷിസം വരികയായി.
അങ്ങിനെ വരുമ്പോൾ ഭരണാധികാരികളെ വിമർശിക്കുന്നവർ രാജ്യത്തെ വിമർശിക്കുന്നവരും രാജ്യദ്രോഹികളും ആയിത്തീരുന്നതാണ് ഫാഷിസത്തിന്റെ ഭയാനകത എന്ന് അദ്ദേഹം സൂചിപ്പിച്ചു.
കൂടാതെ, സിറാജ് പാലൂർ, വിപിൻ മേപ്പയൂർ, ഗഫൂർ നന്തി, നൗഷാദ് ടി കെ, ബഷീർ നന്മണ്ട, നൗഷാദ് പയ്യോളി, മജീദ് വടകര, ജെനിറ്റ് ജോബ് എന്നിവർ പ്രസംഗിച്ചു. ജില്ല സെക്രട്ടറി സിദ്ധീഖ് സി ടി നന്ദി പ്രകാശിപ്പിച്ചു