സമീപ കാലത്തെ കേരള സർക്കാറിന്റെ പ്രവാസികളോടുള്ള സമീപനത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചും, ആന്തൂരിൽ പ്രവാസ വ്യവസായിയുടെ ആത്മഹത്യയിലേക്കു നയിച്ച സാഹചര്യങ്ങളിൽ പ്രതിക്ഷേധിച്ചും, ലോക കേരളസഭയുടെ ഉപാദ്ധ്യക്ഷ സ്ഥാനം രാജിവച്ച രമേശ് ചെന്നിത്തലക്ക് ഐക്യദാർഠ്യം പ്രഖ്യാപിച്ചും കൊണ്ട് ഒഐസിസി ഗ്ലോബൽ മെമ്പർ ജോൺ ഗിൽബർട് ലോക കേരളസഭാ അംഗത്വം രാജി വെച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമലയുടെ നിർദ്ദേശ പ്രകാരമായിരുന്നു രാജി.
ഒരു വശത്ത് ലോക കേരള സഭ സംഘടിപ്പിച്ച് പ്രവാസി ക്ഷേമം വാഗ്ദാനം ചെയ്യുകയും മറുവശത്ത് പ്രവാസികളെ ശത്രുതാ മനോഭാവത്തോടു കൂടി കാണുകയും ചെയ്യുന്നത് വഞ്ചനാപരമാണ്. സർക്കാരിന്റെ ധാർഷ്ഠ്യത്തിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന പ്രവാസികൾ എന്ന പ്രതിഭാസം ഈ സർക്കാരിന്റെ കാലത്തു മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഈ ഇരട്ടത്താപ്പ് നടപ്പാക്കുന്ന സർക്കാർ നേതൃത്വം നല്കുന്ന ലോക കേരളസഭ പ്രഹസനം മാത്രമായിത്തീർന്നിരിക്കുന്നു.