ജിദ്ദ: സൗദി പൗരനും പത്രപ്രവർത്തകനുമായ ജമാൽ അഹ്മദ് ഖാഷുഗ്ജി തുർക്കിയിലെ ഇസ്‌താംബൂളിലെ കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെടാൻ ഇടയായ സംഭവത്തിൽ കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്ന തീരുമാനത്തിലാണ് സൗദി ഭരണാധികാരി സൽമാൻ രാജാവെന്ന് വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ ഞായറാഴ്ച വൈകീട്ട് വ്യക്തമാക്കി.
എന്നാൽ, കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് സൽമാൻ രാജകുമാരൻ ജമാൽ ഖാഷുഖ്ജി സംഭവത്തെ സംബന്ധിച്ച് അക്ജ്ഞനായിരുന്നെന്നും ട്വിറ്ററിലൂടെ വെളിപ്പെടുത്തിയ വിവരണത്തിൽ ആദിൽ ജുബൈർ വ്യക്തമാക്കി.
ഖാഷുഖ്ജി സംഭവം അരുതാത്തതായിരുന്നുവെന്നും ഭരണ നേതൃത്വത്തിലുള്ള ആർക്കും അത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നും സൗദി വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. ഖാഷുഖ്‌ജിയുടെ ജഡം എവിടെയെന്നു കണ്ടെത്തുന്ന ഉദ്യമത്തിലാണ് തങ്ങളെന്നും സംഭവിച്ചത് തെറ്റായിരുന്നെന്നും അതിനുത്തരവാദികളായവരെ തങ്ങൾ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈൽ പറഞ്ഞു.
ഈ മാസം രണ്ടിനാണ് അമേരിക്കയിൽ താമസമാക്കിയ സൗദി പൗരനും പത്രപ്രവർത്തകനും രാഷ്ട്രീയ വിമര്ശകനുമായ ജമാൽ ഖാശൂഖ്ജി തുർക്കിയിൽ വെച്ച് കാണാതായതും പിന്നീട് അതൊരു കൊലപാതകമാണെന്ന് വ്യക്തമായതും.
സംഭവത്തിൽ പതിനെട്ടു സൗദി പൗരന്മാരെ സൗദി അധികൃതർ അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം സംഭവത്തിൽ നിന്ന് രാഷ്ട്രീയ വിരോധികളായ ശക്തികൾ മുൻവിധിയോടെ സൗദി ഭരണകൂടത്തിനെതിരെ ഉറഞ്ഞുതുള്ളുകയാണ്.