ജിദ്ദ: കഴിഞ്ഞ ചൊവാഴ്ച ജോലി സ്ഥലത്തെ ലിഫ്റ്റിൽ അറ്റകുറ്റ പണി നിർവഹിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടങ്ങുന്ന വൻ ജനസാന്നിധ്യത്തിൽ ഖബറടക്കി.
മലപ്പുറം പുത്തനത്താണി കന്മനം സ്വദേശിയും ജിദ്ദയിലെ സൺടോപ് ബിൻസാഗർ കോറോ കമ്പനി ജീവനക്കാരനുമായ വലിയ പീടിയേക്കൽ ഹാരിസ് (28) ആണ് ലിഫ്റ്റ് ദേഹത്ത് പതിക്കുകയും സംഭവസ്ഥലത്തു വെച്ച് തന്നെ മരിക്കുകയും ചെയ്തത്.
ജിദ്ദയിലെ റുവൈസ് ഖബറിടത്തിലായിരുന്നു സംസ്കാരം. തിങ്കളാഴ്ച ഇശാ നമസ്കാരാനന്തരം ആയിരുന്നു ജനാസ. അത്യന്തം ഹൃദയഭേദകമായിരുന്നു ഹാരിസിന് ജിദ്ദയിലെ മലയാളി സമൂഹം നൽകിയ വിട.
അവധി കഴിഞ്ഞു അപകടത്തിന്റെ രണ്ടാഴ്ച മുമ്പാണ് ഹാരിസ് ജിദ്ദയിൽ തിരിച്ചെത്തിയിരുന്നത്. കുടുംബം വിസിറ്റിങ് വിസയിൽ വരാനിരിക്കെയുമായിരുന്നു എല്ലാവരെയും കരയിപ്പിച്ച സംഭവം. സാദിഖലി, സഫിയത്ത് ദമ്പതികളുടെ മകനാണ് ഹാരിസ്. ഭാര്യ രഹ്‌ന, ഒന്നര വയസ്സുള്ള ഖൈറ മകളാണ്.