ജിദ്ദ: സൗദി പൗരനും പത്രപ്രവർത്തകനുമായ ജമാൽ അഹ്മദ് ഖാഷുഗ്ജിയെ കാണാതായ സംഭവത്തിൽ സൗദി അറ്റോർണി ജനറൽ ഏറ്റവും പുതിയ സംഭവഗതികൾ ഔദ്യോഗികമായി വെളിപ്പെടുത്തികൊണ്ട് പ്രസ്താവനയിറക്കി.
പബ്ലിക് പ്രോസിക്യൂഷൻ ഇതുവരെ നടത്തിയ അന്വേഷണങ്ങളിൽ നിന്ന് ഖാഷുഗ്ജി മരണപ്പെട്ടതായാണ് മനസ്സിലാകുന്നതെന്ന് സൗദി പ്രസ് ഏജൻസി പുറത്തിറക്കിയ അറ്റോർണി ജനറൽ ശൈഖ് സഊദ് അൽമുഐജബ് പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കി.
തിരോധാനത്തിന് മുമ്പായി തുർക്കിയിലെ ഇസ്‌താംബൂളിലുള്ള സൗദി അറേബ്യയുടെ കോൺസുലേറ്റിൽ എത്തിയ ഖാഷുഗ്ജിയും അവിടെയുണ്ടായിരുന്ന ചില ആളുകളും തമ്മിൽ തർക്കങ്ങളും കയ്യേറ്റങ്ങളും നടന്നതായും ഇതിനൊടുവിലാവാം മരണം സംഭവിച്ചതെന്നും വിവരിച്ച പ്രസ്താവന അദ്ദേഹത്തിന് അല്ലാഹുവിന്റെ കാരുണ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.
സംഭവത്തിൽ പതിനെട്ട് പേർ കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെല്ലാം സൗദി പൗരന്മാരാണ്, സംഭവത്തിന്റെ മുഴുവൻ കാര്യങ്ങൾ വ്യക്തമാവുന്നതിനും പ്രതികളായവരെ കണ്ടെത്തി നീതി നടപ്പാക്കാനും വേണ്ടി പബ്ലിക് പ്രോസിക്യൂഷൻ നടത്തുന്ന അന്വേഷണം തുടരുകയാണെന്നും അറ്റോർണി ജനറലിന്റെ പ്രസ്താവന അറിയിച്ചു.