ജിദ്ദ: സൗദി അറേബിയയിലെ വിവിധ ഭൂമേഖലകളിൽ മഴനാളുകളെയും അസ്ഥിര കാലാവസ്ഥയെയും സംബന്ധിച്ച് കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പും നിരീക്ഷകർ പ്രവചനങ്ങളും പുറപ്പെടുവിച്ചു. ഭൂരിഭാഗം പ്രവിശ്യകളിലും വെള്ളിയാഴ്ച മുതൽ നേരിയ തോത് മുതൽ പേമാരി വരെയുള്ള മഴക്കു സാധ്യതയുണ്ടെന്നാണ് സൗദി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ്.
തലസ്ഥാന നഗരമായ റിയാദ്, അൽജൗഫ്, ഹായിൽ, അൽഖസീം എന്നിവ ഉൾപ്പെടെയുള്ള മധ്യ പ്രവിശ്യ, മക്കാ പ്രവിശ്യയുടെ തീരപ്രദേശങ്ങൾ, ഹഫ്ർ ബാതിൻ വരെയുള്ള കിഴക്കൻ പ്രവിശ്യ, ജിസാൻ, നജ്‌റാൻ, അൽബാഹ, അസീർ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള ദക്ഷിണ പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴയും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്.
യമൻ, ഒമാൻ എന്നിവയുടെ തീരങ്ങളിൽ നാശനഷ്ടങ്ങൾ വിതച്ച ലുബാൻ ചുഴലിക്കാറ്റിന്റെ ആഘാതം സൗദിയിലെ കാലാവസ്ഥയിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ തുർക്കി അൽജംആൻ പ്രവചിച്ചു. പല ഭാഗങ്ങളിലും കാലാവസ്ഥ വലിയ തോതിൽ അസ്ഥിരപ്പെട്ടിട്ടുണ്ട്.
ദക്ഷിണ മേഖലയിൽ അഖിലം പേമാരിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന, ഹായിൽ എന്നിവിടങ്ങളിൽ കാലാവസ്ഥ കടുത്ത തോതിൽ കലുഷിതമാകുമെന്നു അദ്ദേഹം നിരീക്ഷിച്ചു.
ഇവിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. കഴിഞ്ഞ വർഷത്തെ വേനലിലെ അന്ത്യത്തിലും ഗ്രീഷ്മത്തിന്റെ തുടക്കത്തിലും അന്തരീക്ഷ പാളിയിൽ വലിയ മാറ്റങ്ങൾക്ക് ഇടയായതായും ഇതുമൂലം കാലാവസ്ഥയിൽ വമ്പിച്ച മാറ്റങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്നും അൽജംആൻ വിവരിച്ചു. ഇതിനകം മഴയുണ്ടായ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തിയായ പേമാരിയ്ക്കു സാധ്യത കാണുന്നതായി കാലാവസ്ഥാ വിദഗ്ദൻ സിയാദ് അൽജുഹ്നി ചൂണ്ടിക്കാട്ടി.
ജിസാൻ, മക്ക, അസീർ, അൽബാഹ, ഹായിൽ, അൽഖസീം, വടക്കൻ അതിർത്തി എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയെന്നും അദ്ദേഹം വിവരിച്ചു. മക്കയിലെ വിവിധ ഭാഗങ്ങളിലും മദീനയിലെ ഹറം ശരീഫ് ഉൾപ്പെടയുള്ള ഭാഗങ്ങളിലും വ്യാഴാഴ്ച വൈകീട്ട് സാമാന്യം നല്ല മഴ പെയ്തു.